ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എംപിയായതു മുതൽ രാഹുൽ വിദേശയാത്രാ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവയ്‌ക്കുന്നില്ല. എവിടെയാണ് താമസിക്കുന്നത് ആരെയാണ് കാണുന്നതെന്നോ വിവരങ്ങളും ലഭ്യമാക്കുന്നില്ല.
2004 നും 2026 നും ഇടയിൽ 54 തവണ അദ്ദേഹം വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ളവർ സ്പോൺസർ ചെയ്ത ആതിഥേയത്വം സ്വീകരിക്കണെമെങ്കിൽ വിവരങ്ങൾ നൽകണമെന്നാണ് ചട്ടം. രാഹുലിന്റെ പിറകേ പോകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. എന്നാൽ നികുതി പണം ഉപയോഗിക്കുമ്പോൾ തീർച്ചയായും ചോദ്യങ്ങൾ ഉയർന്നുവരും. രാഹുലിന് സുരക്ഷ നൽകുന്ന ഏജൻസികളെ ഇത് ആശങ്കയിലാക്കുന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടതെന്നും കിരൺ റിജിജു ചൂണ്ടിക്കാട്ടി. ഏതെങ്കിലും എംപി വിദേശത്തേക്ക് പോകുകയാണെങ്കിൽ, മൂന്നാഴ്ച മുമ്പ് ലോക്സഭയ്‌ക്കോ രാജ്യസഭയ്‌ക്കോ വിവരം കൈമാറണം. വിദേശകാര്യ,-ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കണം, അതാണ് ചട്ടമെന്നും കിരൺ റിജിജു പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ വക്താവ് സംബിത് പത്ര രാഹുലിന്റെ ദുരുഹമായ വിദേശ യാത്രകളെ കുറിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 22 വർഷത്തിനിടെ വിദേശയാത്രകൾക്കായി രാഹുൽ ചിലവഴിച്ചത് 60 കോടി രൂപയാണ്. ഇതേ കാലയളവിലെ അദ്ദേഹത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിരട്ടിയാണിത്. 11 കോടിയാണ് രാഹുലിന്റെ ഇക്കാലത്തെ വരുമാനം.
11 കോടി രൂപ സമ്പാദിച്ച ഒരാൾ എങ്ങനെയാണ് 60 കോടി രൂപ വിദേശയാത്രകൾക്കായി ചിലവാക്കുക എന്ന ചോദ്യമാണ് ബിജെപി പ്രധാനമായും ഉയർത്തിയത്. ഓരോ വിദേശയാത്രയിലും മൂന്നോ നാലോ പേർ രാഹുലിനൊപ്പം ഉണ്ടാകാറുണ്ടെന്നും പത്ര ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഗൗരവമായ വിഷയം ഉയർത്തുന്ന സാഹചര്യത്തിലും സർക്കാറിനെ ബാലിശമായ ആരോപണം ഉന്നയിക്കുകയാണ് രാഹുൽ. വിദേശനയത്തിലേറ്റ കനത്ത തിരിച്ചടികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമമെന്നാണ് രാഹുലും കോൺഗ്രസും പറയുന്നത്.















