ഭോപ്പാൽ: ഭോജ്ശാല വിധി നിർഭാഗ്യകരമെന്ന് സി.പി. എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. മധ്യപ്രദേശ് ഹൈക്കോടതി വിധിയിൽ കടുത്ത ആശങ്കയുണ്ടെന്നും ഉത്തരവ് പ്ലേസസ് ഓഫ് വേർഷിപ്പ് ആക്ടിന്റെ ലംഘനമാണെന്നുമാണ് സിപിഎമ്മിന്റെ ആക്ഷേപം. വർഗീയ ധ്രുവീകരണത്തിനും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും വിധി കാരണമാകും.ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും പോളിറ്റ് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഭക്തർ ഭോജ്ശാലയിൽ പ്രവേശിച്ച് പൂജയും ആരതിയും നടത്തി. ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സനാതന ധർമ്മ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ജയ്‌ശ്രീറാം വിളികൾ മുഴക്കി അതിവൈകാരികമായ അന്തരീക്ഷത്തിലായിരുന്നു ഭോജ്ശാല സമുച്ചയം. പ്രദേശത്ത് ശക്തമായ പോലീസ് സംവിധാനത്തെ വ്യന്യസിച്ചിട്ടുണ്ട്.
ക്ഷേത്രം ആയിരുന്നിട്ട് കൂടി വർഷങ്ങളായി ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചകളിൽ മാത്രമായിരുന്നു പ്രവേശനത്തിനും ആരാധനയ്‌ക്ക് അനുമതിയുണ്ടായിരുന്നത്. കോടതി വിധിയെ തുടർന്ന് സ്വതന്ത്രമായി ആരാധന നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷം ഓരോ ഭക്തന്റെയും മുഖത്ത് പ്രകടമായിരുന്നു.
ചരിത്രപരമായ വിധിയെന്നാണ് ഭോജ് ഉത്സവ് സമിതി അംഗങ്ങൾ കോടതി ഉത്തരവിനെ വിശേഷിപ്പിച്ചത്. വർഷങ്ങൾ വീണ്ട നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയെടുത്തവർക്ക് സമിതി അംഗം രാജേഷ് ശുക്ല നന്ദി പറയുകയും ചെയ്തു. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഹൈക്കോടതിയിൽ ഹാജരായത്.















