ന്യൂഡൽഹി: പ്രധാനമന്ത്രിയെ ചാനലിലൂടെ അപമാനിച്ച സംഭവത്തിൽ മീഡിയ വണ്ണിനും മാധ്യമപ്രവർത്തകൻ ജിമ്മി ജയിംസിനും എതിരെ കേസ്. ഭാരതീയ ന്യായ സംഹിത 192/356(2) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ജിമ്മിക്കും സ്ഥാപനത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്.
ഡൽഹി സ്പെഷ്യൽ സെൽ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഡൽഹി സ്വദേശി സന്ദീപ് ദേധ, മലയാളിയായ പ്രസന്നൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മീഡിയ വണ്ണിലെ പരിപാടിയിൽ പ്രധാനമന്ത്രിയെ ‘ചാണക തലയൻ’ എന്ന് വിളിച്ച് ജിമ്മി ജെയിംസ് അപമാനിച്ചു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
മാധ്യമ പ്രവർത്തനം ഏറ്റവും സത്യസന്ധതയോടെ ചെയ്യേണ്ടതാണ്, അത് രാജ്യത്തെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലാകരുതെന്ന് പരാതിക്കാരനായ പ്രസന്നൻ പിള്ള പ്രതികരിച്ചു. രാഷ്‌ട്രീയ വ്യത്യാസങ്ങൾ മാന്യമായ രീതിയിൽ പ്രകടിപ്പിക്കണം. ലോകം മുഴുവൻ ആദരിക്കുന്ന പ്രധാനമന്ത്രിയെ ഇത്തരത്തിൽ അവഹേളിക്കുന്നത് എന്തുതരം ജേർണലിസമാണ്. ഇങ്ങനെയാണോ ഒരു ജേർണലിസ്റ്റ് പ്രവർത്തിക്കേണ്ടതെന്നും പ്രസന്നൻ പിള്ള ചോദിച്ചു.
ജിമ്മി ജെയിംസ് നടത്തിയ പരമാർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും വലിയ വിമർശനമുണ്ടായി. മൗദൂദി ചാനൽ എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന മീഡിയ വണിലെ പരിപാടികളും ചർച്ചകളും അഭിപ്രായ പ്രകടനങ്ങളും രാജ്യവിരുദ്ധമാണെന്നും രാജ്യത്തെ ഇകഴ്‌ത്തുന്ന തരത്തിലാണെന്ന ആരോപണം ശക്തമാണ്. ഇതിനും മുൻപും ഇവരുടെ രാജ്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള ഇവരുടെ ചർച്ചകൾ വിവാദമായിരുന്നു.















