ന്യൂഡൽഹി: ഇന്ത്യ-സ്വീഡൻ ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലാകുന്ന രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വീഡനിലെ ഗോഥെൻബർഗിൽ എത്തും. യു.എ.ഇ, യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ത്രിരാഷ്‌ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടമാണിത്. സന്ദർശന വേളയിൽ സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഹരിത ഊർജ സംക്രമണം, കൃത്രിമബുദ്ധി (AI), പുതിയ സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ്പുകൾ, പ്രതിരോധം, ബഹിരാകാശം, കാലാവസ്ഥാ വ്യതിയാനം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും.
ഉഭയകക്ഷി ചർച്ചകൾക്ക് പുറമേ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, സ്വീഡിഷ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ‘യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി’യെ അഭിസംബോധന ചെയ്യും. 2026 ജനുവരിയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യൂറോപ്യൻ സന്ദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം റെക്കോർഡ് നേട്ടമായ 7.75 ബില്യൺ യുഎസ് ഡോളറിൽ എത്തിയിരുന്നു. കൂടാതെ, 2000-നും 2025-നും ഇടയിൽ ഇന്ത്യയിലെ സ്വീഡിഷ് നിക്ഷേപം 2.8 ബില്യൺ ഡോളറിലധികമായി ഉയർന്നിട്ടുണ്ട്.
ദി ഹേഗിൽ വെച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും നെതർലൻഡ്‌സും തങ്ങളുടെ ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത'(Strategic Partnership)ത്തിലേക്ക് ഉയർത്താൻ ധാരണയായി. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ജലമാനേജ്മെന്റ്, ശുദ്ധമായ ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ഇരു നേതാക്കളും വിലയിരുത്തുകയും ഇതുമായി ബന്ധപ്പെട്ട നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.















