തൃശൂർ: തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്ര തിരുമുറ്റത്ത് സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള സ്റ്റീൽ റോഡുകൾ മോഷ്ടാക്കൾ കവർന്നത്. ക്ഷേത്രത്തിന്റെ സുരക്ഷയെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ നടന്ന ഈ മോഷണം ഭക്തജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ 2025 ഡിസംബറിൽ ക്ഷേത്രത്തിൽ നടത്തിയ താംബൂല പ്രശ്നവിധി അനുസരിച്ച്, ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല എന്ന് നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ കടക്കാതിരിക്കാൻ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തിരുമുറ്റത്ത് 4 സ്റ്റീൽ റോഡുകൾ സ്ഥാപിച്ചത്. ഇവയാണ് ഇപ്പോൾ സാമൂഹിക വിരുദ്ധർ രാത്രിയുടെ മറവിൽ ഇളക്കിമാറ്റി കടത്തിക്കൊണ്ടുപോയത്.
സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രത്തിൽ നടന്ന ഈ കവർച്ചയ്‌ക്കെതിരെ അടിയന്തരമായും ശക്തമായും നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമിതി ദേവസ്വം ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ഭക്തരുടെയും ഉപദേശക സമിതിയുടെയും ആവശ്യം.















