തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ.
നവകേരള യാത്രയ്‌ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു. സ്‌പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നു ജയിച്ച കെഎസ്‌യു നേതാവ് എ ഡി തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
’15-12-2023ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോൾ, റോഡരികിൽ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തെ നടുക്കിയ ഒന്നാണ്. സംഭവത്തിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എന്നാൽ അന്വേഷണം നടന്നിട്ടില്ല. അതിനാൽ ഒരു സ്പെഷ്യൽ ടീം ഈ കേസ് അന്വേഷിക്കും’- വി ഡി സതീശൻ പറഞ്ഞു














