ഭോപ്പാല്‍: ദശാബ്ദങ്ങളായി തര്‍ക്കം നിലനിന്നിരുന്ന മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയം അടിസ്ഥാനപരമായി സരസ്വതി ക്ഷേത്രമാണെന്ന ഹൈക്കോടതിയുടെ സുപ്രധാന പ്രഖ്യാപനത്തിന് പിന്നാലെ, പ്രദേശത്ത് വിപുലമായ പൂജാ ചടങ്ങുകള്‍ നടന്നു. കോടതി ഉത്തരവ് പുറത്തുവന്നതോടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ഹൈന്ദവ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി ഏതാണ്ട് ഏഴ് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഭോജ്ശാലയുടെ പ്രധാന ഗര്‍ഭഗൃഹത്തില്‍ ‘അഖണ്ഡ ജ്യോതി’ വീണ്ടും തെളിയിക്കപ്പെട്ടത്.
വേദമന്ത്രോച്ചാരണങ്ങളുടെയും പരമ്പരാഗത വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഈ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ആരാധന ആരംഭിക്കുന്നതിന് മുന്നോടിയായി സമുച്ചയത്തിലുടനീളം ഗംഗാജലം തളിച്ച് ശുദ്ധീകരണ പ്രക്രിയകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് പൂജകള്‍ തടസ്സമില്ലാതെ നടക്കാനായി ബ്രാഹ്‌മണരുടെ നേതൃത്വത്തില്‍ പ്രത്യേക നവഗ്രഹ പൂജയും സംഘടിപ്പിച്ചു. 2003-ന് ശേഷം ആദ്യമായാണ് പൂര്‍ണ്ണമായ ആചാരവിധികളോടെ സരസ്വതി ദേവിയുടെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിക്കുന്നത്. എഡി 1034-ല്‍ ഭോജ-പര്‍മര രാജവംശത്തിലെ രാജാ ഭോജനാണ് ഈ സരസ്വതി ക്ഷേത്രവും പ്രശസ്തമായ സംസ്‌കൃത പഠനകേന്ദ്രവും നിര്‍മിച്ചത്.
എഡി 1305-ല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യം നടത്തിയ അധിനിവേശത്തില്‍ ഈ ക്ഷേത്രം തകര്‍ക്കപ്പെടുകയും, തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് അവിടെ കമാല്‍ മൗല മസ്ജിദ് നിര്‍മിക്കുകയുമായിരുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ സമുച്ചയം യഥാര്‍ത്ഥത്തില്‍ വാഗ്‌ദേവി ക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി സ്ഥിരീകരിച്ചത്. ‘ഭോജ്ശാലയെ അയോധ്യയുടെ മാതൃകയില്‍ രാജ്യത്തെ വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കും. മുന്‍പ് ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്ക് കടത്തിയ യഥാര്‍ത്ഥ ‘വാഗ്‌ദേവി’ വിഗ്രഹം നിയമപരമായ നടപടികളിലൂടെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച് ഇവിടെ പുനഃപ്രതിഷ്ഠിക്കും എന്ന് കേന്ദ്ര സഹമന്ത്രി സാവിത്രി ഠാക്കൂര്‍ പറഞ്ഞു.
ഈ നീക്കങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ വരും ദിവസങ്ങളില്‍ പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.















