തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര-നഗരസഭാ ഫണ്ടുകളുടെയും സഹായത്തോടെ നിർമ്മിച്ച വിഴിഞ്ഞം ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗുരുതരമായ തകർച്ചയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം മേയർ വി. വി. രാജേഷ് വ്യക്തമാക്കി.
വിഴിഞ്ഞം ഹാർബർ വാർഡിലെ നാനൂറോളം തീരദേശ കുടുംബങ്ങൾ മരണഭീതിയിൽ കഴിയുന്ന സാഹചര്യം നേരിട്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് മേയറുടെ അടിയന്തര ഇടപെടൽ. നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടോ എന്നും ഉപയോഗിച്ച സിമന്റ്, കമ്പി എന്നിവയുടെ ഗുണനിലവാരവും കർശനമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

2010-2015 കാലഘട്ടത്തിൽ ഹാർബർ പ്രദേശം കോർപ്പറേഷൻ വാർഡാക്കി മാറ്റിയ വേളയിലാണ് ഈ വൻകിട ഭവന പദ്ധതിക്ക് തുടക്കമിടുന്നത്. ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ, മത്സ്യ ലേലം വിളിക്കാനുള്ള സൗകര്യം, വയോജന വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ, ഗാർഡൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയുള്ള 1032 വീടുകളായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. ബാത്ത്റൂം അറ്റാച്ച്ഡ് വീടുകളെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച്, സ്ക്വയർ ഫീറ്റ് കുറവായിരുന്നിട്ടും മത്സ്യത്തൊഴിലാളികൾ പദ്ധതിയുമായി സഹകരിക്കുകയായിരുന്നു.
എന്നാൽ 2018-ൽ നിർമ്മാണം പൂർത്തിയാക്കി കൈമാറിയ ഫ്ലാറ്റുകൾക്ക് 5 വർഷത്തെ മെയിന്റനൻസ് വാറന്റി ഉണ്ടായിരുന്നിട്ടുകൂടി, ആ കാലാവധിക്കുള്ളിൽത്തന്നെ കെട്ടിടങ്ങൾ കേടുപാടുകൾ വന്ന് ഇടിഞ്ഞു വീഴാൻ തുടങ്ങുകയായിരുന്നു.
കുട്ടികളും പ്രായമായവരുമടക്കം മുന്നൂറിലധികം കുടുംബങ്ങളാണ് നിലവിൽ ഇവിടെ അപകടഭീഷണിയുടെ നിഴലിൽ താമസിക്കുന്നത്. കെട്ടിടത്തിന്റെ തകർച്ചയ്‌ക്ക് പുറമേ, പ്രദേശത്തെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങളുടെ ശോചനീയാവസ്ഥയും ജനങ്ങളെ കടുത്ത രോഗഭീതിയിലാഴ്‌ത്തുന്നുണ്ട്. മാലിന്യ പ്രശ്നമുള്ള സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച മേയർ, ഇതിനും അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.
കോടിക്കണക്കിന് രൂപയുടെ സർക്കാർ പണം വിനിയോഗിച്ച് നിർമ്മിച്ച ഫ്ലാറ്റുകൾ കേവലം 3-4 വർഷത്തിനുള്ളിൽ ഇടിഞ്ഞുവീഴുന്ന അവസ്ഥയിലേക്ക് മാറിയത് അതീവ ഗുരുതരമാണെന്നും ജനങ്ങളുടെ ജീവന് ഭീഷണിയായ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ വി. വി. രാജേഷ് ഉറപ്പുനൽകി.















