കണ്ണൂർ: ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലായിരുന്ന രണ്ട് സിപിഎം പ്രവർത്തകർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പോലീസുകാർക്കെതിരെ കടുത്ത നടപടി. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ വളപട്ടണം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സുമിത്ത്, മിഥുൻ എന്നിവരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെയുള്ള അച്ചടക്ക നടപടി.
കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിലെ പ്രതികളായ പെരളശ്ശേരി വടക്കുമ്പാട്ട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇവരെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രതികൾക്ക് കാവലായി ആശുപത്രിയിൽ പോലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ പോലീസുകാരെ അക്രമിച്ച് പ്രതികൾ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.
പ്രതികളെ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ച കൂട്ടാളികൾക്കെതിരെയും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച സംഭവത്തിൽ നാല് ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകരെ എസിപി സ്ക്വാഡ് ഇതിനകം അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.















