കൊല്ലം: വ്യാജ രേഖകളും മുക്കുപണ്ടവും ഉപയോഗിച്ച് സംസ്ഥാനവ്യാപകമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്ന വൻ സംഘത്തിലെ പ്രധാനി കൊല്ലം ചിതറയിൽ പിടിയിലായി. അഞ്ചാലുംമൂട് സ്വദേശി അൽത്താഫിനെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 4 മുതൽ മേയ് 13 വരെയുള്ള കാലയളവിൽ ചിതറയിലെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി മുക്കുപണ്ടം പണയം വച്ച് 30 ലക്ഷത്തോളം രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിലെ ഒരു യുവതി ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ധനകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ മുൻകൂട്ടി എത്തി, ആ സ്ഥലപ്പേരുകൾ ഉൾപ്പെടുത്തി വ്യാജ ആധാർ കാർഡുകൾ നിർമിക്കുകയാണ് ഇവരുടെ ആദ്യപടി. തുടർന്ന് സംഘത്തിലെ ഒരു യുവതിയാണ് ആദ്യം സ്ഥാപനത്തിൽ എത്താറുള്ളത്. ചിതറയിൽ വീടുപണി നടക്കുകയാണെന്നും അതിലേക്ക് പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് ഇവർ മുക്കുപണ്ടം പണയം വെക്കാനായി നൽകിയത്. എന്നാൽ, ഇടപാടിൽ സംശയം തോന്നിയ ഒരു ഫിനാൻസ് ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതാണ് വൻ തട്ടിപ്പിന്റെ ചുരുളഴിക്കാൻ കാരണമായത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായവർ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിൽപ്പെട്ടവരാണെന്ന് വ്യക്തമായത്. കടയ്‌ക്കൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഇതേ രീതിയിൽ ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ കടയ്‌ക്കൽ പോലീസും കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രമ്യ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രതികൾക്കായി ചിതറ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.















