കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പുകളും വ്യാജ ഗുണഭോക്താക്കളെയും കണ്ടെത്താൻ ലക്ഷ്യമിട്ട് സുവേന്ദു സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുന്നു. വോട്ടർപട്ടിക ശുദ്ധീകരണത്തിലൂടെ 90 ലക്ഷം വ്യാജന്മാരെ ഒഴിവാക്കിയതിന് പിന്നാലെയാണ് റേഷൻ വിഹിതം തട്ടിയെടുക്കുന്നവരെ കണ്ടെത്താൻ വിപുലമായ സൂക്ഷ്മ പരിശോധന ആരംഭിക്കുന്നത്. ജൂൺ ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് പുതിയ ‘അന്നപൂർണ്ണ യോജന’ പദ്ധതി നിലവിൽ വരും. ഇതിന് മുന്നോടിയായി റേഷൻ ഡാറ്റാബേസ് പൂർണ്ണമായും ശുദ്ധീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വനിതാ-ശിശു വികസന, സാമൂഹിക ക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, നിലവിലുണ്ടായിരുന്ന ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിക്ക് പകരമായാണ് സ്ത്രീകൾക്കായുള്ള പുതിയ ‘അന്നപൂർണ്ണ യോജന’ സാമ്പത്തിക സഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 19-നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. നിലവിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്ന് മരിച്ചവർ, സ്ഥലംമാറിപ്പോയവർ, വ്യാജന്മാർ എന്നിവരെ ഒഴിവാക്കിയ ശേഷമാകും ബാക്കിയുള്ളവരെ പുതിയ പദ്ധതിയിലേക്ക് മാറ്റുക. മെയ് 25-നകം ഈ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്.
താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം ലഭിക്കും:
25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആയിരിക്കണം.
സ്ഥിരം സർക്കാർ ജീവനക്കാരോ ശമ്പളവും പെൻഷനും വാങ്ങുന്നവരോ ആകരുത്.
ഗുണഭോക്താക്കൾ ആദായനികുതി അടയ്‌ക്കുന്നവരാകാൻ പാടില്ല.















