കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ഈ വർഷം ജൂലൈ മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്നു. കൊൽക്കത്തയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ‘സ്വാസ്ഥ്യ സാഥി’ ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കളെക്കൂടി ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ലയിപ്പിക്കാനാണ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ധാരണാപത്രം വരും ജൂൺ മാസത്തിൽ ന്യൂഡൽഹിയിൽ വെച്ച് ഒപ്പുവെക്കും.
സംസ്ഥാനത്തെ സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശവും കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 117 കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ എണ്ണം 469 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബംഗാളിന്റെ ആരോഗ്യ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിനായി അലിപൂർദുവാർ, കലിംപോങ്, ദക്ഷിണ ദിനാജ്പൂർ എന്നീ ജില്ലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായുള്ള ശുപാർശയും, ഉത്തര ബംഗാളിനായി ഒരു പുതിയ എയിംസ് ആശുപത്രി അനുവദിക്കുന്നതിനുള്ള പ്രൊപ്പോസലും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.















