ലക്നൗ: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് – ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ കാണികളിൽ ചിലർ ചിയർ ലീഡർമാരോട് അങ്ങേയറ്റം അപമര്യാദയായി പെരുമാറി. ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്. ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെ ഫോൺ നമ്പറുകൾ എഴുതിയ പേപ്പർ കഷണങ്ങൾ ചിയർ ലീഡർമാർക്ക് നേരെ എറിഞ്ഞതുകൂടാതെ, തൊട്ടുപിന്നിലിരുന്ന മറ്റൊരു സംഘം ഇവർക്ക് നേരെ അശ്ലീല പ്രയോഗങ്ങളും അസഭ്യവർഷവും നടത്തുകയായിരുന്നു.
ശല്യം സഹിക്കവയ്യാതെ ചിയർ ഗേൾസ് പരാതിപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രാദേശിക പോലീസും അടിയന്തരമായി ഇടപെടുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അതിക്രമം കാണിച്ച പൂവാലന്മാരെ കർശനമായി ശാസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. മോശം വാക്കുകൾ പ്രയോഗിച്ചവരോട് ഇത് ശരിയായ നടപടിയല്ലെന്ന് ചിയർ ലീഡർമാരിൽ ഒരാൾ നേരിട്ട് ചൂണ്ടിക്കാണിക്കുന്നതും, സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Cheerleaders not happy with the shameful behavior of the Lucknow crowd at Ekana Stadium. 👀
During LSG vs PBKS, some people were seen throwing papers with their phone numbers at the LSG cheerleaders, while a few were also using abusive words from behind.
The cheerleaders looked… pic.twitter.com/cTSz5GwLtR
— Sonu (@Cricket_live247) May 23, 2026
ലോകം മുഴുവൻ തത്സമയം കാണുന്ന ഒരു കായികമാമാങ്കത്തിനിടയിൽ ഇത്രയും പരസ്യമായി അതിക്രമം കാണിക്കാൻ തുനിയുന്നവരുടെ മാനസികാവസ്ഥ എന്താണെന്ന് ആളുകൾ ചോദിക്കുന്നു. കായിക ലോകത്തെയും രാജ്യത്തെയും ഒന്നടങ്കം നാണംകെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ആവശ്യം.
അതേസമയം, കളിക്കളത്തിലെ നാടകീയമായ അനിഷ്ട സംഭവങ്ങൾക്കിടയിലും പഞ്ചാബ് കിങ്‌സ് തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. തുടർച്ചയായ എട്ട് തോൽവികളുടെ ഭാരവുമായി ഇറങ്ങിയ പഞ്ചാബ്, ലക്നൗ ഉയർത്തിയ 197 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം വെറും 18 ഓവറിൽ 7 വിക്കറ്റുകൾ ബാക്കിനിർത്തി മറികടക്കുകയായിരുന്നു. 51 പന്തുകളിൽ നിന്ന് ഐപിഎല്ലിലെ തന്റെ കന്നി സെഞ്ച്വറി തികച്ച ശ്രേയസ് അയ്യരുടെ തകർപ്പൻ പ്രകടനമാണ് പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതും അദ്ദേഹത്തെ മാൻ ഓഫ് ദി മാച്ചാക്കി മാറ്റിയതും.















