ഹരിപ്പാട്: ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ ക്രൂരത. കടുത്ത വയറുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെയായിരുന്നു ആശുപത്രി അധികൃതരെയും രോഗികളെയും ഒന്നുപോലെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
പെൺകുട്ടി കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കുട്ടി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കോ ആശുപത്രി അധികൃതർക്കോ അറിയില്ലായിരുന്നു. പെൺകുട്ടിയുടെ അമിതമായ വേദന കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ സംഘത്തിന് പ്രസവവേദനയാണോ എന്ന സംശയം തോന്നിയിരുന്നു. എന്നാൽ, ഡോക്ടർമാർ വിശദമായ പരിശോധനയ്‌ക്ക് മുതിർന്നപ്പോൾ പെൺകുട്ടി അത് ശക്തമായി എതിർത്തു. സാധാരണ രീതിയിലുള്ള ആർത്തവവേദനയോ വയറുവേദനയോ മാത്രമാണെന്നും, വേദനസംഹാരികൾ മാത്രം നൽകിയാൽ മതിയെന്നും കുട്ടി നിർബന്ധം പിടിക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ വാർഡിൽ നിരീക്ഷണത്തിലാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ വൈകിട്ട് പെൺകുട്ടി ആരുമറിയാതെ വാർഡിലെ ശുചിമുറിയിൽ പ്രവേശിക്കുകയും അവിടെവെച്ച് ഒരു പെൺകുഞ്ഞിന് രഹസ്യമായി ജന്മം നൽകുകയുമായിരുന്നു. പ്രസവിച്ചയുടൻ തന്നെ ക്രൂരമായ രീതിയിൽ കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പെൺകുട്ടി പുറത്തേക്ക് എറിയുകയായിരുന്നു.
കുറച്ചുസമയത്തിന് ശേഷം ആശുപത്രി കെട്ടിടത്തിന് പിന്നിൽ നിന്നും നേർത്ത രീതിയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീഴ്ചയിൽ കുഞ്ഞിന് ഗുരുതരമായ ബാഹ്യ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കുഞ്ഞ് നിലവിൽ ആരോഗ്യവതിയാണ്.
തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി അമ്മയെയും നവജാതശിശുവിനെയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയെ ഇപ്പോൾ മെഡിക്കൽ കോളേജിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.















