മൂവാറ്റുപുഴ: വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് ആഭരണങ്ങൾ കവർന്ന കേസിൽ ഹോം നേഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി സുധശങ്കർ, ദിണ്ടിഗൽ സ്വദേശി ലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്. മാറാടി മഞ്ചേരിപടി സ്വദേശിയായ 89 വയസ്സുകാരി മറിയാമ്മയുടെ സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച സ്വർണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മെയ് 24-ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കവർച്ച നടന്നത്. മറിയാമ്മയെ അക്രമിച്ച് വായിൽ തുണി തിരുകിയ ശേഷം കൈകളിൽ അണിഞ്ഞിരുന്ന അഞ്ച് സ്വർണവളകൾ പ്രതികൾ കവരുകയായിരുന്നു. കവർച്ചയ്‌ക്ക് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വലിയൊരു നാടകമാണ് ഹോം നേഴ്സായ സുധശങ്കർ നടത്തിയത്. അജ്ഞാതരായ ആരോ വന്ന് തന്നെ കെട്ടിയിട്ട് മുറിയിൽ തള്ളിയ ശേഷമാണ് മോഷണം നടത്തിയതെന്നായിരുന്നു സുധശങ്കർ പോലീസിന് നൽകിയ ആദ്യ മൊഴി.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഹോം നേഴ്സിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോലീസിന് ചില അസ്വാഭാവികമായ കാര്യങ്ങൾ കണ്ടെത്താനായി. ഇതേത്തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കവർച്ചാ നാടകത്തിന്റെ ചുരുളഴിഞ്ഞതും പ്രതി ഹോം നേഴ്സ് തന്നെയാണെന്ന് വ്യക്തമായതും. സുധശങ്കർ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് സുഹൃത്തായ ലക്ഷ്മി വീട്ടിലെത്തി മോഷണം നടത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ വലയിലാക്കിയത്.















