ന്യൂഡല്‍ഹി: കർണാടകയിലെ കസേരകളി പുതിയ തലത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു . അദ്ദേഹത്തിന്റെ സേവനം ദേശീയ തലത്തിൽ ആവശ്യമുണ്ടെന്നും അതിനാൽ രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകാൻ സിദ്ധരാമയ്യയോട് രാഹുലും സോണിയയും ആവശ്യപ്പെട്ടതായുമാണ് പാര്‍ട്ടി വൃത്തങ്ങൾ പ്രചരിപ്പിക്കുന്നത്. കര്‍ണാടകയിൽ നേതൃതര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് സിദ്ധരാമയ്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഇന്ദിരാഭവനിലായിരുന്നു കൂടിക്കാഴ്ച.
സിദ്ധരാമയ്യയ്‌ക്ക് രാജ്യസഭ സീറ്റ് നല്‍കി ഒതുക്കാനാണ് നീക്കം. അതിനായാണ് ഡല്‍ഹിയില്‍ ഉയര്‍ന്ന പദവി നല്‍കി ദേശീയ രാഷ്‌ട്രീയത്തില്‍ സിദ്ധരാമയ്യയെ സജീവമാക്കുമെന്നു പ്രചരിപ്പിക്കുന്നത്. കസേരമാറ്റത്തെ തുടർന്ന് സിദ്ധരാമയ്യ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്നും രാഹുൽ ഉറപ്പുനല്‍കിയെന്നാണ് റിപ്പോർട്ട്.
എന്നാൽ മുഖ്യമന്ത്രി പദവി മാറ്റത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടെന്നും ഡി കെ ശിവകുമാറിന്റെ മുഖ്യമന്ത്രി ആക്കരുതെന്നു സിദ്ദരാമയ്യ ആവശ്യപ്പെട്ടതായും ഉള്ള വിവരവും പുറത്തു വരുന്നുണ്ട്.















