ന്യൂഡൽഹി: ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം ഗൗരവതരമെന്ന് വി മുരളീധരൻ എം.എൽ.എ. കേസന്വേഷണം തടസ്സപ്പെടുത്താൻ പല നീക്കങ്ങളും ഉണ്ടായി. ഇത്തരം കേസുകൾ ഒന്നും ആരെയും പരിഭ്രാന്തരാക്കില്ല എന്നാണ് പിണറായി വിജയൻ മുൻപ് നിയമസഭയിൽ പറഞ്ഞത്.
പരിഭ്രാന്തി ഇല്ലെങ്കിൽ പാർട്ടി പ്രവർത്തകരെ ഇളക്കിവിട്ട് അക്രമം എന്തിന് അഴിച്ചുവിട്ടെന്നും അദ്ദേഹം ചോദിച്ചു. മടിയിൽ കനമില്ലാത്ത ആളുകൾ എന്തിനാണ് ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചു വിടുന്നത്. അതിനർത്ഥം മടിയിൽ കനം ഉണ്ട് എന്നാണ്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആഭ്യന്തരവകുപ്പിന്റെ വലിയ വീഴ്ചയാണ്. പോലീസ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിൽ വന്നില്ല എന്ന് രമേശ് ചെന്നിത്തലയും സതീശനും സമ്മതിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ കേരള ഹൗസിൽ ഡൽഹി മലയാളികളുടെ സ്വീകരണം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു അദ്ദേഹം. എംഎൽഎയായതിന് ശേഷം ആദ്യമായാണ് വി. മുരളീധരൻ ഡൽഹിയിലെത്തുന്നത്.















