തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് സിപിഎം മുൻ കൗൺസിലർ ഐ പി ബിനു. പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേർക്ക് ബിനു മുട്ടയേറ് നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാൾ ഒളിവിലാണ് എന്നാണ് പൊലീസ് ഭാഷ്യം.
പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. 2017-ൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ തണലിൽ ആണ് ബിനു തിരുവനന്തപുരത്ത് വളർന്ന് പന്തലിച്ചത്. ഇത്തവണയും കോർപ്പറേഷനിലെ കുന്നംകുഴി വാർഡിൽ നിന്നും മത്സരിച്ചെങ്കിലും തോറ്റു.
അതേസമയം. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. പ്രതിയായ അമലിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ തിരുവനന്തപുരത്തെത്തിക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. ആകെ 12 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പ് അടക്കം ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പൊലീസിന്റെ മുക്കിൻ തുമ്പിലായിരുന്നു ആക്രമണം നടന്നത്. ഈ സമയത്ത് പൊലീസ് നോക്കി നിന്നു എന്ന് മാത്രമല്ല ആദ്യഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല. അതിനിടെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ ശിവൻ കുട്ടി അടക്കമുള്ള സിപിഎം നേതാക്കളുമായി പൊലീസ് ചർച്ച നടത്തി പതിവ് പൊലെ ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമവുമുണ്ടായി. എന്നാൽ ആക്രമത്തിന്റെ ദൃശ്യങ്ങൾ ക്യത്യമാണെന്നിരിക്കെ ഈ ശ്രമം വിലപ്പോവില്ലെന്ന് കണ്ടതോടെയാണ് യഥാർത്ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്തത്. കേരള പൊലീസ് ആസ്ഥാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ മാത്രം അകലെ നടന്ന കേന്ദ്രസേനയ്‌ക്കും ഉദ്യോഗസ്ഥർക്കും നേരെ നടന്ന ആക്രമണം ആഭ്യന്തര വകുപ്പിനും സേനയ്‌ക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ കൊച്ചി ഇ ഡി ഓഫീസിന് സുരക്ഷ വർധിപ്പിപ്പിച്ചു. കൂടുതൽ കേന്ദ്ര സേനയുടെയും പോലീസിന്റെയും സുരക്ഷ വർദ്ധിപ്പിച്ചു.കടവന്ത്രയിലെ ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.















