വാഷിങ്‌ടൺ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്കൻ യുദ്ധത്തിന് താൽക്കാലിക ശമനമാകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതിക്ക് ശേഷമേ ഉണ്ടാകൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഈ സമാധാന കരാർ പൂർണ്ണമായി നിലവിൽ വരികയാണെങ്കിൽ, അന്താരാഷ്‌ട്ര എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും യുദ്ധഭീതി ഉയർത്തുന്ന ചില സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ഇറാന്റെ ബുഷഹിർ പ്രവിശ്യയ്‌ക്ക് മുകളിലൂടെ പറന്ന അമേരിക്കൻ യുദ്ധവിമാനം തങ്ങൾ തകർത്തതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്.
വെടിനിർത്തൽ ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാന് മേലുള്ള സാമ്പത്തിക പിടിമുറുക്കാൻ തന്നെയാണ് അമേരിക്കയുടെ തീരുമാനം. ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ വ്യാപാരത്തിന് മേൽ യു.എസ് ട്രഷറി വകുപ്പ് കൂടുതൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. നിലവിലുള്ള ഉപരോധങ്ങൾ മറികടന്ന് ഇറാൻ എണ്ണ വില്പനയ്‌ക്കായി ഉപയോഗിക്കുന്ന എട്ടോളം പ്രമുഖ കപ്പലുകൾക്കും സ്ഥാപനങ്ങൾക്കും നേരെയാണ് അമേരിക്ക ഇപ്പോൾ നേരിട്ട് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ ‘ഷാഡോ എണ്ണ വിൽപ്പന’ പൂർണ്ണമായും തടയുകയാണ് ഈ കടുത്ത നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.















