തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ സിആർപിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. സംഘടിത ആക്രമണം, സിആർപിഎഫ് സുരക്ഷ, പൊലീസിന്റെ വീഴ്ച എന്നിവ വിശദമാക്കിയുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധത്തിന്റെ സ്വഭാവവും ഇതിന് പിന്നിലുള്ള ഗൂഢാലോചനയും റിപ്പോർട്ടിൽ വിശദമാക്കും.
സംഭവത്തിൽ സിബിഐ അന്വേഷണത്തിനും സാധ്യതയുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരായ ആക്രമണം കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കട്ടെയെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചാൽ അന്വേഷണം ആ വഴിക്കുതന്നെ നീങ്ങും.
മുതിർന്ന സിപിഎം നേതാക്കളായ എം. വി ഗോവിന്ദന്റെയും വി. ശിവൻകുട്ടിയുടെയും നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ ആസൂത്രിത ആക്രമണം. വിവിധ പ്രാദേശിക നേതാക്കളാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായത്. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ഒടുവിൽ സിപിഎം നേതാക്കളുമായി ചർച്ച നടത്തി അവരുടെ കൈകാൽ പിടിച്ചാണ് ഏതാനും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന പൊലീസിന് തന്നെ നാണക്കേടുണ്ടായ സംഭവമായിരുന്നു ഇത്.
മുൻപ് ഭീകര കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധന നടത്തിയ സമയത്ത് വ്യന്യസിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രസേന പിണറായിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിന്റെ സാന്നിധ്യം തിരെ കുറവായിരുന്നു എന്ന് മാത്രമല്ല സംഘർഷ സാധ്യത മുന്നിൽ കാണാനോ അല്ലെങ്കിൽ നിയന്ത്രിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നതും ഗുരുതരമായ വീഴ്ച ആയാണ് സിആർപിഎഫ് വൃത്തങ്ങൾ കാണുന്നത്.
കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഇഡി ഡയറക്ടർ വിവിധ മന്ത്രാലയങ്ങൾക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രായലത്തിനും ധനമന്ത്രാലയത്തിനുമാണ് റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരത്ത് ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത് പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലേതിന് സമാനമായാണ് കേന്ദ്രസർക്കാർ കാണുന്നത്. അന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഗുണ്ടകൾ, കേന്ദ്ര ഏജൻസിയെയും സിആർപിഎഫിനെയും ആക്രമിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗവർണറും ഒടുവിൽ കൽക്കട്ട ഹൈക്കോടതിയും നേരിട്ടിറങ്ങിയാണ് അക്രമികളെ അടിച്ചമർത്തിയത്.















