ആലപ്പുഴ: സ്വർണ്ണം കവർന്ന ശേഷം കായംകുളത്ത് വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്‌ത്തിയ സംഭവത്തിൽ പ്രതി പ്രകാശനുമായി തെളിവെടുപ്പ് നടത്തി. പ്രതി താമസിക്കുന്ന കനകക്കുന്നിലെ വീട്ടിലും പ്രകാശൻ ആഭരണങ്ങൾ വിറ്റ കായംകുളത്തെ സ്വർണ്ണ വ്യാപാരശാലയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിയുടെ വീട്ടിൽ നിന്നും സ്വർണ്ണം വിറ്റുകിട്ടിയ പണവും ഈ പണം ഉപയോഗിച്ച് പണയത്തിൽ നിന്ന് തിരിച്ചെടുത്ത സ്വർണ്ണമാലയും പോലീസ് കണ്ടെടുത്തു. അസഭ്യവർഷത്തോടെയാണ് നാട്ടുകാർ പ്രകാശനെ വരവേറ്റത്. വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് വിവസ്ത്രയാക്കപ്പെട്ട നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. കൈകാലുകൾ പരസ്പരം ബന്ധിച്ചും, മൃതദേഹം താഴ്ന്നു കിടക്കാൻ കഴുത്തിൽ വലിയ കല്ല് കെട്ടിയ നിലയിലുമായിരുന്നു. വ്യാഴാഴ്ചയാണ് തങ്കമ്മയുടെ അയൽവാസിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിയായ ഇയാൾ രണ്ടു വർഷം മുൻപാണ് കനകക്കുന്നിൽ വീടും വസ്തുവും വാങ്ങി താമസം ആരംഭിച്ചത്. കൊല്ലപ്പെട്ട തങ്കമ്മയുടെ അയൽവാസിയാണ് പിടിയിലായ പ്രകാശൻ. വയോധികയെ തലയ്‌ക്ക് പിന്നിൽ അടിച്ച് ബോധരഹിതയാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി കൈകാലുകൾ ബഡ്ഷീറ്റും കൈലിയും ഉപയോഗിച്ച് കെട്ടി കായലിൽ കെട്ടി താഴ്‌ത്തുകയായിരുന്നു.
വീട്ടിൽ തനിച്ചു താമസിച്ചിരുന്ന തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാരാണ് മകളെ അറിയിച്ചത്. അതേതുടർന്ന് മകൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. എട്ട് പവനോളം സ്വർണാഭരണങ്ങൾ തങ്കമ്മ ധരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിക്കുന്നത്. തങ്കമ്മയെ ജീവനോടെയാണ് കായലിൽ കെട്ടിത്താഴ്‌ത്തിയത് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.















