തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സർക്കാർ ജീവനക്കാർ 60 വയസ്സിലും, മറ്റുള്ളവർ 56 ലും വിരമിക്കുന്ന വിവേചനപരമായ രീതി അവസാനിപ്പിച്ച് മുഴുവൻ ജീവനക്കാരുടെയും പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തി ഏകീകരിക്കണമെന്ന് എൻ ജി ഒ സംഘ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.എന്നാൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിലൂടെ മെയ് മാസത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന ആയിരകണക്കിന് ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കോടിക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സാധിക്കും.
പ്രഖ്യാപനം ഉടൻ ഉണ്ടായാൽ ഈ മാസം വിരമിക്കുന്നവർക്ക് കൂടി പ്രയോജനം ലഭിക്കുന്നതാണ്. കേന്ദ്ര ജീവനക്കാരുടെയും,മറ്റ് സംസ്ഥാന ജീവനക്കാരുടെയും പെൻഷൻ പ്രായം അറുപതും, അറുപത്തിരണ്ട് വയസ്സുമായി മായി ഉയർത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഏറ്റവും കൂടുതൽ ആയുർദൈർഘ്യ മുള്ള കേരളത്തിൽ 56 വയസ്സായി തുടരുന്നതിലൂടെ ജീവനക്കാരുടെ അനുഭവസമ്പത്തും,സേവന പരിചയവും പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാരിന് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.
ആയതിനാൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.















