കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവെയ്‌ക്ക് സമീപമുള്ള മസ്ജിദ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം. വിമാനത്താവള സുരക്ഷയ്‌ക്ക് മസ്ജിദ് വലിയ ഭീഷണിയാണെന്നും മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണെന്നും ബിജെപി എംഎൽഎ സൗരവ് സിക്ദർ പറഞ്ഞു. മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമി എയർപോർട്ട് അതോറിറ്റിയുടേതാണ്. റൺവേയുടെ മധ്യഭാഗത്താണ് പളളി സ്ഥിതി ചെയ്യുന്നത്. ബരാസത് ഡിഎം ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് സംയുക്ത യോഗം ചേർന്നിട്ടുണ്ട്. മസ്ജിദ് കമ്മിറ്റിയോട് സ്ഥലം മാറ്റാൻ അഭ്യർത്ഥിച്ചതായും എംഎൽഎ പറഞ്ഞു.
1890 ൽ നിർമിച്ച ഭംഗ്രാ മസ്ജിദാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്. 1924 ൽ ബ്രിട്ടീഷുകാരാണ് വിമാനത്താവളം നിർമ്മിച്ചത്. പിന്നീട് 1960 കളിൽ കൂടുതൽ ഭൂമി ഏറ്റെടുക്കലിലൂടെ റൺവേ വികസിപ്പിച്ചപ്പോൾ, പള്ളി വിമാനത്താവള പരിധിക്കുള്ളിൽ എത്തുകയായിരുന്നു.
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന രണ്ടാം റൺവേയ്‌ക്ക് സമീപമാണ് നിലവിൽ പള്ളിയുടെ സ്ഥാനം. എന്നാൽ പാർക്കിംഗ് ഏരിയയിൽ നിന്നും വിമാനങ്ങൾ ഒന്നാം റൺവേയിലേക്ക് പോകുന്നത് മസ്ജിദിന് സമീപത്ത് കൂടിയാണ്. ഇത് വലിയ സുരക്ഷ പ്രശ്നമുണ്ടാക്കുന്നു എന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ലാൻഡിംഗ്, ടേക്ക്-ഓഫ് സമയത്ത് റൺവേ ഉപയോഗത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. സുരക്ഷ പ്രശ്നം മുൻനിർത്തി നിലവിൽ മസ്ജിദിൽ പ്രാർത്ഥനയ്‌ക്ക് ആളുകളെ എത്തിക്കുന്നത് ഏയർപോർട്ട് അതോറിറ്റിയുടെ വാഹനത്തിലാണ്. റംസാൻ കാലത്ത് ദിനം പ്രതി നൂറുകണക്കിന് ആളുകൾ ഇവിടെ എത്താറുണ്ട്.

മുൻപ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മന്ത്രാലയ അധികൃതരും പള്ളി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയാക്കിയിരുന്നു. എന്നാൽ മുസ്ലീം സംഘടനകളെ ഭയന്ന് ഇതിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുകയായിരുന്നു. മമത സർക്കാരിനോടും മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ ബിജെപി അധികാരത്തിൽ എത്തിയതോടെ മസ്ജിദ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾക്ക് വേഗം കൂടി.















