ന്യൂഡൽഹി: ഭീകരവാദത്തിന് ഒത്താശ ചെയ്യുന്ന പാകിസ്താന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ രാജ്യം സ്വീകരിച്ച ശക്തമായ സൈനിക നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ 2.0’-ന് പൂർണ്ണ സജ്ജമാണെന്നും നിലവിലെ സാഹചര്യം താൽക്കാലികമായി യുദ്ധം നിർത്തിവെച്ചിരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതിർത്തിയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തവേ, പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ കടുത്ത മുന്നറിയിപ്പ്. ആവശ്യമായി വന്നാൽ ഒരു പുതിയ സൈനിക നീക്കത്തിന് കരസേന മാത്രമല്ല, വ്യോമസേനയും നാവികസേനയും അടങ്ങുന്ന മുപ്പടകൾ പൂർണ്ണ സജ്ജരാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ യുദ്ധതന്ത്രങ്ങൾ മുന്നിൽക്കണ്ട് മുപ്പടികളും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കാനും 24 മണിക്കൂറും സായുധസജ്ജമായിരിക്കാനുമുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യയിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം (2025) മേയ് 7, 8 തീയതികളിലെ അർദ്ധരാത്രിയിലാണ് പാക് ഭീകരതയ്‌ക്ക് ശക്തമായ തിരിച്ചടിയെന്നോണം ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. 2025 ഏപ്രിൽ 22-ന് തെക്കൻ കശ്മീരിലെ പഹൽഗാമിലുള്ള മനോഹരമായ ബൈസരൻ താഴ്‌വരയിൽ പാക് പിന്തുണയുള്ള ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ക്രൂരമായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്ന് ശക്തമായ തിരിച്ചടി നൽകിയത്. ആ സൈനിക നീക്കത്തിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ രണ്ടാം ഘട്ടത്തിനും ഇന്ത്യ ഒരുങ്ങുന്നത്.















