കൊച്ചി: പ്രായപൂർത്തിയാകാത്ത വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ. ഫർമാൻഖാൻ മാത്രമാണ് കേസിലെ പ്രതിയെന്ന് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
വിവാഹം തന്നെ നിയമവിരുദ്ധമാണെന്നും വിവാഹത്തിന് ഹാജരാക്കിയത് വ്യജരേഖകളാണെന്നും മധ്യപ്രദേശ് പൊലീസ് പറഞ്ഞു. വ്യാജ രേഖ ചമച്ചുവെന്ന കുറ്റവും ഹർജിക്കാരനെതിരെ നിലനിൽക്കുമെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു.
മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞത്
പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നേടാൻ രേഖകൾ തിരുത്തി. ജനന രജിസ്ട്രാറുടെ മുന്നിൽ പെൺകുട്ടി വ്യാജ വിവരം നൽകി. ഇതിന് ബി.എൻ.എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്താം. പെൺകുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം. സർട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്.
കേരളത്തിൽ നടന്ന പെൺകുട്ടിയുടെ വിവാഹം അസാധുവെന്നും മധ്യപ്രദേശ് പൊലീസ് ചൂണ്ടിക്കാട്ടി. വ്യത്യസ്ത മതത്തിലുള്ളവർ തമ്മിലുള്ള വിവാഹം ക്ഷേത്രത്തിൽ വച്ചാണ് നടത്തിയത്. അതിനാൽ വിവാഹം മതാചാര പ്രകാരമല്ല. പ്രായപൂർത്തിയാകാത്തതിനാൽ രജിസ്റ്റർ ചെയ്ത വിവാഹത്തിനും നിയമ സാധുതയില്ല. പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്കൊപ്പം ഒരുമിച്ച് താമസിക്കുന്നതും കുറ്റകരമാണ്. കേസിൽ പെൺകുട്ടിയെ പ്രതിയാക്കിയിട്ടില്ലെന്നും പെൺകുട്ടിയ്‌ക്ക് ഇരയെന്നുള്ള സംരക്ഷണം നൽകാമെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.















