ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ ഇടപെടാന്‍ മൂന്നാം കക്ഷികള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ ഉഭയകക്ഷി സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയായ ചില മേഖലകളില്‍ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവ ഇരുരാജ്യങ്ങളും സംയുക്തമായി മാപ്പ് (തരംതിരിക്കല്‍) ചെയ്തുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നത്തില്‍ ബ്രിട്ടനെയും ചൈനയെയും ചര്‍ച്ചകളില്‍ പങ്കാളികളാക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
‘ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും അതിനുപിന്നാലെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും ഞങ്ങള്‍ കണ്ടു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയുടെ 98 ശതമാനത്തോളം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഗണ്ഡക് നദിയുടെ ഒഴുക്കിലുണ്ടായ മാറ്റം കാരണം ചില ഭാഗങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇതുകൂടാതെ, അതിര്‍ത്തി നിര്‍ണ്ണയിച്ച ചിലയിടങ്ങളില്‍ ‘നോ മാന്‍സ് ലാന്‍ഡില്‍’ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഈ പ്രദേശങ്ങള്‍ മാപ്പ് ചെയ്തുവരികയാണ്,’ രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും സ്വന്തമായി സംവിധാനങ്ങളുണ്ടെന്നും ഇതില്‍ ഒരു മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ലെന്ന കാര്യം ബന്ധപ്പെട്ട എല്ലാവര്‍ക്കും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈലാഷ് മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് ലിപുലേഖ് ചുരത്തെച്ചൊല്ലി നേപ്പാള്‍ ഉന്നയിച്ച അവകാശവാദങ്ങളെയും ജയ്സ്വാള്‍ തള്ളി. 1954 മുതല്‍ കൈലാഷ് മാനസരോവര്‍ യാത്രയ്‌ക്കായി ഇന്ത്യ ഉപയോഗിക്കുന്ന പരമ്പരാഗത പാതയാണ് ലിപുലേഖ് ചുരമെന്നും ഇതില്‍ പുതിയ വികസനങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളെച്ചൊല്ലി ഏകപക്ഷീയമായി ഭൂപടങ്ങള്‍ വികസിപ്പിക്കുന്ന നേപ്പാളിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.















