നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: 2026-ലെ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ സിബിഐഅറസ്റ്റ് ചെയ്ത മുഖ്യപ്രതികളിലൊരാളായ മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. റൂസ് അവന്യൂ കോടതിയാണ് ഇരുപക്ഷത്തിന്റെയും വിശദമായ വാദപ്രതിവാദങ്ങള്‍ കേട്ട ശേഷം ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്.

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റായ മനീഷ വാഗ്മറെ, വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തുക വാങ്ങി ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി സിബിഐ കോടതിയില്‍ വാദിച്ചു. ചോദ്യപേപ്പര്‍ ലഭിക്കുന്നതിനായി മനീഷയ്‌ക്ക് പണം നല്‍കിയെന്ന പരീക്ഷാര്‍ത്ഥികളുടെ നിര്‍ണ്ണായക മൊഴികളും അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെയ് 12-നാണ് സിബിഐ ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ചോദ്യപേപ്പര്‍ മാഫിയയ്‌ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് മനീഷയാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വാങ്ങി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച ഇവര്‍, പരീക്ഷയ്‌ക്ക് തൊട്ടുമുന്‍പ് രഹസ്യ കേന്ദ്രങ്ങളില്‍ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി.

ഈ ക്ലാസുകളില്‍ വെച്ചാണ് നീറ്റ് പരീക്ഷയ്‌ക്ക് വന്ന ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വിവാദത്തിലായ നീറ്റ്-യുജി 2026 പുനപ്പരീക്ഷ ജൂണ്‍ 21-ന് നടത്താനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 14-ഓടെ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share