ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത പടക്ക സംഭരണശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജയ്പൂരിലെ തലായ് കോളനിയിലുള്ള ഒരു വീടിനുള്ളില്‍ വന്‍ തീപിടിത്തമുണ്ടായത്. ഇവിടെ വന്‍തോതില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് പിന്നാലെ തീ അതിവേഗം പടര്‍ന്നതോടെ ഉള്ളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു.

തീപ്പൊള്ളലേറ്റ ഏഴുപേരും മരണത്തിന് കീഴടങ്ങിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിനോദ് ശര്‍മ്മ സ്ഥിരീകരിച്ചു. അഞ്ചുപേര്‍ എസ്എംഎസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാളെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മറ്റൊരു തൊഴിലാളി സ്വകാര്യ ആശുപത്രിയിലും ഒടുവില്‍ മരണത്തിന് കീഴടങ്ങി. മരിച്ചവരില്‍ സമീര്‍, ആബിദ്, നാസിര്‍, അബ്ദുള്‍ വാഹിദ്, ബിലാല്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇനിയും തിരിച്ചറിയാനുണ്ട്.

അത്യന്തം അപകടകരമായ രീതിയില്‍ എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ വീട് പടക്കങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണ്‍ ആയിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇതിന് സമീപമുള്ള പടക്ക നിര്‍മ്മാണ ശാലയെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് കമ്മീഷണര്‍ സച്ചിന്‍ മിത്തല്‍ അറിയിച്ചു.

തൊഴിലാളികള്‍ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ പരക്കം പായുന്നതും ചിലര്‍ കെട്ടിടത്തിന് പുറത്തേക്ക് ഓടിയെത്തി കുഴഞ്ഞുവീഴുന്നതുമായ ദാരുണമായ ദൃശ്യങ്ങളാണ് ദൃക്സാക്ഷികള്‍ വിവരിച്ചത്. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഉള്ളില്‍ കുടുങ്ങിയ ചിലരെ പുറത്തെടുക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ജയ്പൂര്‍ കളക്ടര്‍ സന്ദേശ് നായക് അറിയിച്ചു. അപകടവിവരമറിഞ്ഞ് നിരവധി ഫയര്‍ ടെന്‍ഡറുകളും പോലീസ് സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നുവെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് യുഗാന്തര്‍ ശര്‍മ്മ വ്യക്തമാക്കി.

രാഷ്‌ട്രീയ പ്രതികരണങ്ങള്‍: ദുരന്തത്തില്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടും ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. എന്നാല്‍, ഇത്രയും അപകടകരമായ ഒരു സ്ഥാപനം ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ അനുമതി നല്‍കിയെന്ന് കിഷന്‍പോള്‍ എംഎല്‍എ അമീന്‍ കാഗ്‌സി ചോദിച്ചു. ഇതില്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനില്‍ നാല് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സമാനമായ ദുരന്തമാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഭിവാദിയിലെ ഒരു അനധികൃത പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിലും ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Share