കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡിൽ വെന്റിലേറ്റർ സൗകര്യത്തോടെ ഒരുക്കിയ ഐസൊലേഷൻ വാർഡിലാണ് രാമനാട്ടുകര മേലേവാരം അഞ്ചാം ഡിവിഷൻ സ്വദേശിയെ ചികിത്സിക്കുന്നത്. മെഡിക്കൽ കോളേജ് വി.ആർ.ഡി.എൽ ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. ഇന്നലെ പൂനെയിലെ ലെവൽ 3 വൈറോളജി ലാബിലെ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു.
നിപ്പയുടെ ഉറവിടം കണ്ടെത്താൻ പരിശോധന ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 77 പേരാണുള്ളത്. ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.വവ്വാലിൽ നിന്നുമാണ് രോഗം പടർന്നതെന്നാണ് നിലവിലെ സൂചന.















