ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലെയും സമീപ ജില്ലകളിലെയും ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്താന്‍ ഉന്നതതല സമിതിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. ജനസംഖ്യാ വ്യതിയാനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനായി പാനല്‍ അംഗങ്ങള്‍ ഈ പ്രദേശങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
രാജ്യവ്യാപകമായി നടക്കുന്ന നിയമവിരുദ്ധ കുടിയേറ്റം ജനസംഖ്യാ പാറ്റേണുകളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുന്നതിനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി മേയ് മാസത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പ്രത്യേക സമിതിക്ക് രൂപം നല്‍കിയത്. സമിതിയില്‍ അധ്യക്ഷനായി പ്രകാശ് പ്രഭാകര്‍ നൗലേക്കറും (സുപ്രീം കോടതി റിട്ട. ജസ്റ്റിസ്), അംഗങ്ങളായി സെന്‍സസ് കമ്മിഷണര്‍, ദുര്‍ഗ ശങ്കര്‍ മിശ്ര (മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍), ബാലാജി ശ്രീവാസ്തവ (മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍), ഡോ. ഷമിക രവി എന്നിവരും ഉണ്ട്.
വിവിധ സാമൂഹിക-മത വിഭാഗങ്ങള്‍ക്കിടയില്‍ ദൃശ്യമാകുന്ന അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ച് തികച്ചും ശാസ്ത്രീയമായ പഠനമാണ് സമിതി നടത്തുക. അതിര്‍ത്തി കടന്നുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ എന്നിവ ജനസംഖ്യാ വ്യതിയാനത്തിന് കാരണമാകുന്നുണ്ടോ എന്ന് സമിതി വിലയിരുത്തും. ഒപ്പം ആസൂത്രിതമായ കുടിയേറ്റങ്ങളും സംശയസ്പദമായ താമസസൗകര്യങ്ങളും പാനലിന്റെ നിരീക്ഷണ പരിധിയില്‍ വരും.
ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിനും, അവരെ തടങ്കല്‍ പാളയങ്ങളില്‍ (ഡിറ്റന്‍ഷന്‍ സെന്ററുകളില്‍) പാര്‍പ്പിക്കുന്നതിനും, തുടര്‍ന്ന് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനുമുള്ള കൃത്യമായ ഒരു ചട്ടക്കൂട് രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രാജ്യത്തെ നിയമപരവും ഭരണപരവുമായ സംവിധാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.















