ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ആതിഥേയരായ യുഎസ്എ. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ അമേരിക്കന്‍ പട, ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി വിജയം ഉറപ്പിച്ചിരുന്നു. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ അമേരിക്കന്‍ മുന്നേറ്റത്തിന് മുന്നില്‍ പരാഗ്വെയുടെ പ്രതിരോധം തകരുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും ഏഴാം മിനിറ്റില്‍ തന്നെ യുഎസ്എ മുന്നിലെത്തി. അമേരിക്കന്‍ താരം വെസ്റ്റണ്‍ മക്കെന്നി ബോക്‌സിനുള്ളിലേക്ക് നല്‍കിയ ക്രോസ് പ്രതിരോധിക്കുന്നതില്‍ പരാഗ്വെ മധ്യനിര താരം ഡാമിയന്‍ ബൊബാദില്ലയ്‌ക്ക് പിഴച്ചു. പന്ത് ഡാമിയന്റെ കാലില്‍ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ (സെല്‍ഫ് ഗോള്‍) യുഎസ്എ മത്സരത്തില്‍ ലീഡ് എടുത്തു.
തുടര്‍ന്ന് 31-ാം മിനിറ്റില്‍ അമേരിക്ക രണ്ടാം ഗോള്‍ നേടി. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ ക്രിസ്റ്റിയന്‍ പുലിസിച് നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച് സ്‌ട്രൈക്കര്‍ ഫ്‌ലോറിയന്‍ ബലോഗണ്‍ ഉഗ്രനൊരു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബലോഗണ്‍ വീണ്ടും വലകുലുക്കിയതോടെ ആതിഥേയര്‍ 3-0 എന്ന ശക്തമായ നിലയില്‍ കളി നിര്‍ത്തി.
എന്നാല്‍ രണ്ടാം പകുതിയിലും അമേരിക്ക ആക്രമണം തുടര്‍ന്നതോടെ പരാഗ്വെയ്‌ക്ക് അധികം അവസരങ്ങള്‍ ലഭിച്ചില്ല. എങ്കിലും മിഗ്വേല്‍ അല്‍മിറോണ്‍ നടത്തിയ മുന്നേറ്റം ലക്ഷ്യം കാണാതെ പോയെങ്കിലും 73-ാം മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍ മടക്കി. ബോക്‌സിന് പുറത്തുനിന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവില്‍ പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയാണ് യുഎസ്എ പ്രതിരോധത്തെ കാഴ്ചക്കാരാക്കി വലകുലുക്കിയത്.
എന്നാല്‍ കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, പകരക്കാരനായി കളത്തിലിറങ്ങിയ ജിയോവാനി റെയ്‌നയിലൂടെ അമേരിക്ക തങ്ങളുടെ നാലാം ഗോളും അക്കൗണ്ടിലാക്കി. ഇതോടെ ഒന്നിനെതിരെ നാല് ഗോളുകളുടെ ആധികാരിക വിജയവുമായി അമേരിക്ക ലോകകപ്പ് വേദിയില്‍ തങ്ങളുടെ ജൈത്രയാത്രയ്‌ക്ക് തുടക്കമിട്ടു.















