ഇസ്ലാമബാദ്: ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അതീവ ഗൗരവകരമായ സംഭവം. പെൺകുട്ടിയുടെ പിതാവും 11 കാരനായ സഹോദരനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിൽ താമസിക്കുന്ന ഹാനിയ അഹമ്മദാണ് കൊല്ലപ്പെട്ടത്. മക്കയിൽ സന്ദർശനം നടത്തിയ ശേഷം പാകിസ്താനിലെ ബന്ധുക്കളെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും.
ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ചക്വാൾ ജില്ലയിലാണ് സംഭവം. കുടുംബം ടാക്സി കാറിൽ സഞ്ചരിക്കുന്നതിനിടെ തോക്കുധാരികൾ ഇവരെ കൊള്ളയടിക്കാൻ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. പൊലീസും കൊള്ളക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഹാനിയയുടെ പിതാവ് അദീൽ അഹമ്മദ് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ കൊളളക്കാരുടെ കാറാണെന്ന് കരുതി അബദ്ധത്തിൽ വെടിയുതിർക്കുകയായിരുന്നു എന്നുമാണ് പഞ്ചാബ് പോലീസ് ക്രൈം കൺട്രോൾ ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം.
ടൂറിസ്റ്റ് വിസയിൽ എത്തിയ കുട്ടി പാക് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആഗോള തലത്തിൽ വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദി പാകിസ്ഥാൻ ആണെന്നും പാക് ഭരണകൂടം മറുപടി പറയണമെന്നും ഓസ് ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആവശ്യപ്പെട്ടു.















