തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങളും, അവർ മാപ്പ് പറയണമെന്ന ആവശ്യവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഒരു ജനാധിപത്യ രാജ്യത്തിൽ ഏതെങ്കിലും ഒരു ആശയധാരയുടെ പ്രഭാഷണം കേൾക്കാനോ, ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനോ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. സർസംഘചാലകിന്റെ ഒരു പ്രഭാഷണം കേൾക്കാൻ പോയതിന്റെ പേരിൽ വൈസ് ചാൻസലർമാരുടെ അന്തസ് നഷ്ടപ്പെടുമെന്ന വാദം തികച്ചും ബാലിശവും രാഷ്‌ട്രീയ പ്രേരിതവുമാണ്.
രാഷ്‌ട്രീയ നേതാക്കൾ വിവിധ സമുദായ-മത സംഘടനകളുടെ വേദികളിൽ സ്ഥിരമായി പങ്കെടുക്കുകയും അവരുടെ പരിപാടികളിൽ പ്രസംഗിക്കുകയും ചെയ്യുന്നത് കേരളത്തിൽ സാധാരണമാണ്. അത്തരം സന്ദർഭങ്ങളിൽ ആരും അവരുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാറില്ല. എന്നാൽ ആർഎസ്എസ് എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം വിമർശനം ഉയർത്തുന്നത് ഇരട്ടത്താപ്പാണ്.
ആർഎസ്എസ് രാജ്യസേവനത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. സംഘടനയുടെ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല. മറിച്ച് രാജ്യത്തിന്റെ പുരോഗതിക്കും ദേശീയ ഐക്യത്തിനും വേണ്ടിയുള്ള സന്ദേശങ്ങളാണ് അവിടെ ഉയരാറുള്ളത്. വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവർ ആദ്യം ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് ആത്മപരിശോധന നടത്തണം.
“ഇവിടെ പോകരുത്, അവിടെ ഇരിക്കരുത്, ഇതു കേൾക്കരുത്” എന്ന രീതിയിലുള്ള രാഷ്‌ട്രീയ നിലപാടുകളാണ് കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടത്. ജനങ്ങൾ ഇന്ന് എല്ലാ ആശയങ്ങളും കേൾക്കുകയും സ്വതന്ത്രമായി ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാലഘട്ടമാണ്. ആ മാറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ടാകാം. എന്നാൽ അസഹിഷ്ണുതയും വിലക്കുകളും കൊണ്ടല്ല, ആശയങ്ങൾ കൊണ്ടാണ് ആശയങ്ങളെ നേരിടേണ്ടതെന്നും അനൂപ് ആന്റണി പറഞ്ഞു.















