ന്യൂഡൽഹി: രാജ്യവ്യാപകമായി ഏർപ്പെടുത്തിയ താൽക്കാലിക നിരോധനത്തിനെതിരെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിലക്കിനെ ചോദ്യം ചെയ്തുകൊണ്ട് ടെലിഗ്രാം സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പ്ലാറ്റ്‌ഫോമിന് കടുത്ത നിയന്ത്രണങ്ങളും താൽക്കാലിക വിലക്കും ഏർപ്പെടുത്തിക്കൊണ്ട് അധികൃതർ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ അടിയന്തരമായി വാദം കേൾക്കണമെന്ന ടെലിഗ്രാമിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ടെലിഗ്രാം ഉടമ പവൽ ദുറോവ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടുകളും ഈ കേസും വരും ദിവസങ്ങളിൽ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.
ഈ ഹർജിയിൽ ഡൽഹി ഹൈക്കോടതി കൈക്കൊള്ളുന്ന തീരുമാനം വരുംദിവസങ്ങളിൽ ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന സ്വാതന്ത്ര്യം, വിവര കൈമാറ്റം, ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതകൾ എന്നിവയിലെല്ലാം കൃത്യത വരുത്തുന്ന അതിനിർണായകമായ ഒരു വഴിത്തിരിവായി ഈ കോടതിവിധി മാറിയേക്കുമെന്നാണ് നിയമവിദഗ്‌ദ്ധർ വിലയിരുത്തുന്നത്.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് അവകാശപ്പെട്ട് പണം തട്ടുന്ന നിരവധി വ്യാജ ചാനലുകൾ ടെലഗ്രാമിൽ സജീവമായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്.
പരീക്ഷ കഴിഞ്ഞതിന് ശേഷം, ടെലഗ്രാമിലെ ‘മെസേജ് എഡിറ്റിങ്’ ഫീച്ചർ ദുരുപയോഗം ചെയ്ത് പഴയ തീയതികളിലെ സന്ദേശങ്ങൾ തിരുത്താൻ സാധിക്കും. ഇങ്ങനെ തിരുത്തി “ചോദ്യപേപ്പർ നേരത്തെ ചോർന്നിരുന്നു” എന്ന രീതിയിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുന്നത് തടയാനാണ് ജൂൺ 30 വരെ ഈ ഫീച്ചർ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടത്.















