ഹൂസ്റ്റണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹാട്രിക്കുമായി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ച ലയണല്‍ മെസിയുടെ പ്രകടനം കൈയടികള്‍ നേടുമ്പോള്‍, മത്സരത്തിനിടെ നടത്തിയ ഒരു ടാക്കിളിനെ ചൊല്ലി വലിയ വിവാദവും ഉയരുകയാണ്. അള്‍ജീരിയന്‍ താരം ഐസ മാന്‍ഡിക്കെതിരായ മെസിയുടെ വെല്ലുവിളിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നാണ് നിരവധി മുന്‍ താരങ്ങളും ആരാധകരും അഭിപ്രായപ്പെടുന്നത്.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഗോള്‍ നേടി അര്‍ജന്റീനയ്‌ക്ക് ലീഡ് സമ്മാനിച്ച മെസി, പിന്നീട് മാന്‍ഡിയുടെ കാലില്‍ സ്റ്റഡ്സ് ഉയര്‍ത്തി ഇടിച്ചുവെന്നാണ് വിമര്‍ശനം. റഫറി ഫൗള്‍ വിധിച്ച് അള്‍ജീരിയയ്‌ക്ക് ഫ്രീകിക്ക് അനുവദിച്ചെങ്കിലും മെസിക്ക് മഞ്ഞക്കാര്‍ഡോ ചുവപ്പുകാര്‍ഡോ നല്‍കിയില്ല.
മത്സരശേഷം ഫുട്‌ബോള്‍ നിരീക്ഷകരായ അലേഹാന്‍ഡ്രോ ”അലെ” മൊറേനോയും നെഡം ഒനുവോഹയും ഈ ടാക്കിള്‍ ‘100 ശതമാനം റെഡ് കാര്‍ഡ് അര്‍ഹിക്കുന്നതായിരുന്നു” എന്ന വിലയിരുത്തല്‍ നടത്തി. സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകര്‍ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. ”ഇത്ര വ്യക്തമായ റെഡ് കാര്‍ഡ് പോലും ലഭിച്ചില്ല”, ‘ഢഅഞ പരിശോധിച്ചിട്ടും നടപടിയില്ല”, ”മറ്റേതെങ്കിലും താരമായിരുന്നെങ്കില്‍ പുറത്താക്കുമായിരുന്നു” എന്നിങ്ങനെയായിരുന്നു പലരുടെയും പ്രതികരണം.
എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും മെസി രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി അര്‍ജന്റീനയെ 3-0ന്റെ ആധികാരിക വിജയത്തിലേക്ക് നയിച്ചു. ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തിലെ തന്റെ ഗോളുകളുടെ എണ്ണം 16 ആയി ഉയര്‍ത്തിയ താരം, ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു.
മത്സരശേഷം റെക്കോര്‍ഡിനെക്കുറിച്ച് പ്രതികരിച്ച മെസി, ”ഇത് അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ ഇത്തരം കണക്കുകള്‍ക്ക് ഞാന്‍ അമിത പ്രാധാന്യം നല്‍കുന്നില്ല. അത് ഒരു സ്ഥിതിവിവരക്കണക്ക് മാത്രമാണ്,” എന്ന് പറഞ്ഞു. ടീമിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു. ”പന്ത് കൈവശമുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ കളി മികച്ച രീതിയില്‍ നിയന്ത്രിച്ചു. കഴിഞ്ഞ ലോകകപ്പിലെ അനുഭവം ഞങ്ങള്‍ക്ക് സഹായകമായി. ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ആരും ഒന്നും എളുപ്പത്തില്‍ വിട്ടുകൊടുക്കില്ല,” എന്നും മെസി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മെസിയുടെ ടാക്കിളിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും മത്സരത്തിലെ റഫറിയുടെ തീരുമാനം മാറ്റുകയോ താരത്തിനെതിരെ ഔദ്യോഗിക നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.















