തിരുവനന്തപുരം: റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ആറാം പ്രതി കിരൺ, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്. കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ പുരോഗതിയും പരിഗണിച്ചാണ് കോടതി നടപടി.
അതേസമയം കേസിലെ മുഖ്യപ്രതിയും സിപിഐഎം നേതാവുമായ ഐ പി ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ രാഷ്‌ട്രീയ വിവാദം ശക്തമായിരിക്കെയാണ് കോടതിയുടെ നിർണായക ഇടപെടൽ. വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇലകമൺ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര സ്വദേശി ജി.ആർ. നന്ദു, രാഹുൽ രാജൻ, രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതി ഐ.പി. ബിനുവിന്റെ ആരോഗ്യനില സംബന്ധിച്ചും കോടതി പ്രത്യേക ശ്രദ്ധ പുലർത്തി. ബിനുവിന് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് കർശന നിർദേശം നൽകി.
ആരോഗ്യനില തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടേ ചോദ്യം ചെയ്യൽ മുന്നോട്ടുകൊണ്ടുപോകാവൂ എന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.