മലപ്പുറം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കൂടുതൽ കടുപ്പിച്ച് യൂത്ത് ലീഗ്. പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്.
ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതുമായ പദ്ധതിയാണ് പിഎം ശ്രീയെന്ന് പ്രമേയത്തിൽ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും യൂത്ത് ലീഗ് വിമർശിച്ചു.
രാജ്യത്ത് മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും, കേരളത്തിൽ ആർഎസ്എസ് ആശയങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
അതേസമയം, പിഎം ശ്രീ വിഷയത്തിൽ മുസ്ലിം ലീഗിനകത്തും യുഡിഎഫ് ക്യാമ്പിനകത്തും ഭിന്നതകൾ കൂടുതൽ പ്രകടമാകുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്ന ലീഗ് നേതൃത്വം, ഇപ്പോൾ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ അടിത്തറയിൽ നിന്നുള്ള പ്രതിഷേധം ഉയരുന്നത് ശ്രദ്ധേയമാണ്.
മുമ്പ് പദ്ധതിക്കെതിരെ രംഗത്തെത്തിയവർ ഇപ്പോൾ നിലപാട് മാറ്റുന്നതെന്തിനെന്ന ചോദ്യവും രാഷ്‌ട്രീയമായി ശക്തമാകുന്നു. പിഎം ശ്രീ വിഷയത്തിൽ ലീഗിന്റെ ഔദ്യോഗിക നിലപാടിനും യൂത്ത് ലീഗിന്റെ പ്രതിഷേധത്തിനുമിടയിലെ വൈരുധ്യം പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.















