കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കടുത്ത പ്രതികരണവുമായി രംഗത്ത്. ലഹരിക്കെതിരായ പോരാട്ടത്തിൽ “വെള്ളം ചേർക്കുന്ന സമീപനം” അംഗീകരിക്കാനാവില്ലെന്നും എല്ലാ തരത്തിലുള്ള ലഹരിയും സമൂഹത്തിന് തുല്യമായി അപകടകരമാണെന്നും സഭ വ്യക്തമാക്കി.
ലഹരിക്ക് വീര്യം കുറഞ്ഞതോ കൂടിയതോ എന്ന വ്യത്യാസമില്ലെന്നും, എല്ലാം തന്നെ സമൂഹത്തെ നശിപ്പിക്കുന്ന വിഷമാണെന്നും സഭയുടെ പ്രസ്താവനയിൽ പറയുന്നു. ചെറു ലഹരി ഉൽപ്പന്നങ്ങളിൽ നിന്ന് ആരംഭിച്ച് യുവത്വം ക്രമേണ മാരക ലഹരികളിലേക്കും മയക്കുമരുന്നുകളിലേക്കും വഴിമാറുന്ന സാഹചര്യം നിലവിലുണ്ടെന്ന് സഭ മുന്നറിയിപ്പ് നൽകി.
വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതിലൂടെ യുവാക്കളെ കൂടുതൽ അപകടകരമായ ലഹരികളിൽ നിന്ന് അകറ്റാം എന്ന വാദം യുക്തിരഹിതമാണെന്നും ഇത് ലഹരിവ്യാപനത്തെ കുറയ്‌ക്കില്ല, മറിച്ച് സാധാരണവത്കരിക്കാനാണ് സാധ്യതയെന്നും സഭ വിമർശിച്ചു.
ജനങ്ങൾക്ക് നന്മ ചെയ്യാനാണ് സർക്കാർ അധികാരത്തിലിരിക്കുന്നതെന്നും, അവരെ ലഹരിയുടെ അടിമകളാക്കുന്ന നയങ്ങൾ സ്വീകരിക്കരുതെന്നും സഭ സർക്കാരിനെ ഓർമ്മിപ്പിച്ചു. സ്ത്രീകളുടെ സൗജന്യ യാത്ര, വയോജന ക്ഷേമ പദ്ധതികൾ തുടങ്ങിയ സാമൂഹിക ക്ഷേമ നടപടികൾ എടുത്ത സർക്കാരിൽ നിന്ന് കൂടുതൽ ജനക്ഷേമകരമായ നയങ്ങളാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ വിഷയത്തിൽ സാമൂഹിക–രാഷ്‌ട്രീയ രംഗത്ത് നിലപാട് എടുത്ത് വിമർശനം ഉയർത്തുന്ന വി.എം. സുധീരനെ പോലുള്ളവരുടെ ഇടപെടലിനെ സഭ സ്വാഗതം ചെയ്തു. ഏത് സർക്കാർ അധികാരത്തിലിരുന്നാലും ലഹരിക്കെതിരായ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള ഈ വിവാദം സംസ്ഥാനത്തിന്റെ ലഹരി നിയന്ത്രണ നയങ്ങളെയും പൊതുജനാരോഗ്യ സമീപനങ്ങളെയും കുറിച്ചുള്ള പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.















