കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കം. പാര്‍ട്ടിയുടെ സ്ഥാപക നേതാവായ മമത ബാനര്‍ജിയെ പുറത്താക്കിയതായി പ്രഖ്യാപിച്ച വിമത വിഭാഗം, മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ ”യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസിന്റെ” ചെയര്‍മാനായി തെരഞ്ഞെടുത്തതായി അറിയിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളിലെ അധികാര പോരാട്ടം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
വിമതനിരയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് പുതിയ സംഘടനാ സംവിധാനത്തിന് രൂപം നല്‍കിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെയും സസ്‌പെന്‍ഡ് ചെയ്തതായി വിമതവിഭാഗം പ്രഖ്യാപിച്ചു. നിയമസഭയിലെ ഭിന്നതകള്‍ക്ക് പുറമെ പാര്‍ട്ടിയുടെ സംഘടനാ ഘടനയിലേക്കും വിമതരുടെ വെല്ലുവിളി വ്യാപിച്ചിരിക്കുന്നുവെന്ന സൂചനയാണ് ഈ നീക്കം നല്‍കുന്നത്.
ന്യൂ ടൗണിലെ പ്രത്യേക യോഗത്തില്‍ പ്രതിപക്ഷ നേതാവ് റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നിരവധി എംഎല്‍എമാരും കൗണ്‍സിലര്‍മാരും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അരൂപ് റോയ്, ഫിര്‍ഹാദ് ഹകീം, അരൂപ് ബിശ്വാസ്, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ സാന്നിധ്യം രേഖപ്പെടുത്തി.
പാര്‍ട്ടി ഭരണഘടന പ്രകാരം നിശ്ചിത ഇടവേളകളില്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും, 2022ല്‍ രൂപീകരിച്ച സമിതി കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തത് ഭരണഘടനാ പ്രതിസന്ധിയാണെന്നുമാണ് വിമതപക്ഷത്തിന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദേശീയ നേതൃത്വത്തെ രൂപീകരിച്ചതെന്ന് റിതബ്രത ബാനര്‍ജി യോഗത്തില്‍ വിശദീകരിച്ചു.
തുടര്‍ന്ന് അരൂപ് റോയിയെ ഏകകണ്ഠമായി ചെയര്‍മാനായി തെരഞ്ഞെടുത്ത വിമതപക്ഷം, ഫിര്‍ഹാദ് ഹകീം, അരൂപ് ബിശ്വാസ്, രഥിന്‍ ഘോഷ്, സബീന യാസ്മിന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും റിതബ്രത ബാനര്‍ജി, ജാവേദ് ഖാന്‍, സന്ദീപന്‍ സാഹ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും പ്രഖ്യാപിച്ചു. അഖ്‌റുസ്സമാന്‍ അന്‍സാരിയെ ട്രഷററായും നിയമിച്ചു.
പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാനും പുതിയ സമിതി തീരുമാനിച്ചു. തങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയമാനുസൃത തുടര്‍ച്ചയെന്നും നിലവിലെ നേതൃത്വം പാര്‍ട്ടി ഭരണഘടന പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നുമാണ് വിമതവിഭാഗത്തിന്റെ നിലപാട്.
വിമത ക്യാമ്പിന്റെ അവകാശവാദമനുസരിച്ച് ഏകദേശം 60 എംഎല്‍എമാരുടെയും നിരവധി തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും പിന്തുണ പുതിയ നേതൃത്വത്തിനുണ്ട്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വിവിധ ജില്ലകളിലെയും ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായും അവര്‍ അവകാശപ്പെട്ടു.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട അസംതൃപ്തി ഇപ്പോള്‍ തുറന്ന വിമതനീക്കത്തിലേക്ക് മാറിയിരിക്കുകയാണ്. ലോക്‌സഭയിലും പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതായും ഒരു വിഭാഗം എംപിമാര്‍ വേര്‍പിരിഞ്ഞ് മറ്റൊരു രാഷ്‌ട്രീയ കൂട്ടായ്മയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാവി നേതൃത്വവും പാര്‍ട്ടിയുടെ നിയന്ത്രണവും സംബന്ധിച്ച പോരാട്ടം കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ മുന്നോട്ടുവയ്‌ക്കുന്നത്.















