തൃശൂർ: സർക്കാർ നടപ്പിലാക്കിയ ‘സൗജന്യയാത്ര’ പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. നഷ്ടം സഹിക്കാനാവാത്ത സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാനുള്ള നീക്കത്തിലാണ്.
അടുത്ത മാസം മോട്ടോർ വാഹന വകുപ്പിന് ജി-ഫോം സമർപ്പിക്കാനാണ് ബസുടമകളുടെ തീരുമാനം. രാവിലെ മുതൽ രാത്രി വരെ സർവീസ് നടത്തിയിട്ടും ജീവനക്കാരുടെ വേതനം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉടമകൾ പറയുന്നു.
ഇന്ധനച്ചെലവും വാഹന പരിപാലന ചെലവും കഴിഞ്ഞാൽ ലഭിക്കുന്ന വരുമാനം മുൻപത്തേക്കാൾ ഗണ്യമായി കുറഞ്ഞതായി അവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ പ്രതിദിന വരുമാനം വലിയ തോതിൽ ഇടിഞ്ഞതോടെ ജീവനക്കാരുടെ വേതനവും ബാധിക്കപ്പെടുന്നുവെന്നും സംഘടനകൾ ആരോപിക്കുന്നു.
ബജറ്റിൽ നിന്ന് അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും സർക്കാർ നിലപാടിൽ മാറ്റമില്ലാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നാണ് ബസുടമകളുടെ വിലയിരുത്തൽ.
സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുക, ഇന്ധനം സബ്സിഡി നിരക്കിൽ നൽകുക, അല്ലെങ്കിൽ സൗജന്യ യാത്രാ പദ്ധതിയുടെ നഷ്ടപരിഹാരം സബ്‌സിഡിയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉടമകൾ മുന്നോട്ടുവെക്കുന്നത്.
ഈ ആവശ്യങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ ബസുകൾ സർവീസ് നിർത്താൻ നിർബന്ധിതരാകുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി. ഇതിനോടകം തൃശൂർ നഗരത്തിലെ ചില സ്വകാര്യ ബസുകൾ ജി-ഫോം സമർപ്പിച്ചുകഴിഞ്ഞു.
തൃശൂർ–പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–എറണാകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളാണ് കൂട്ടത്തോടെ സർവീസ് നിർത്താനുള്ള സാധ്യതയിലുള്ളത്. ഒരു നിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ആവശ്യമായ സംവിധാനമാണ് ജി-ഫോം.















