ഡെറാഡൂൺ: രാജ്യത്ത് ആദ്യമായി മദ്രസ വിദ്യാഭ്യാസ ബോർഡ് റദ്ദാക്കി ഉത്തരാഖണ്ഡ്. ജൂലൈ 1 മുതൽ സംസ്ഥാനത്തെ മുഴുവൻ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് കീഴിലാണ്.
ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമം, 2025 പ്രകാരമാണ് ഈ മാറ്റം നടപ്പാക്കിയത്. മദ്രസ ബോർഡിന് പകരമായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജുക്കേഷൻ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. മുസ്ലിം, ക്രൈസ്തവ, സിഖ്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരവും നിയന്ത്രണവും ഇനി ഈ അതോറിറ്റിയുടെ കീഴിലായിരിക്കും.
പുതിയ സംവിധാനപ്രകാരം മദ്രസകൾ അടക്കമുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എൻസിഇആർടി (NCERT) അടിസ്ഥാനമാക്കിയ പാഠ്യപദ്ധതിയും ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ചുള്ള പഠനക്രമവും നടപ്പാക്കണം. എല്ലാ സ്ഥാപനങ്ങളും ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരവും നേടണം.
വിദ്യാർത്ഥികൾക്ക് രാജ്യത്തെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിന് സമാനമായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ഏകീകൃത അക്കാദമിക് നിലവാരം കൊണ്ടുവരിക, ആധുനിക വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നിവയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഈ പരിഷ്‌കാരത്തോടെ പ്രത്യേക മദ്രസ വിദ്യാഭ്യാസ ബോർഡ് ഇല്ലാതാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി.















