തിരുവനന്തപുരം: പൊൻമുടി ഹിൽസ്റ്റേഷനിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സർക്കാർ വക ഇരുട്ടടി. യാത്രക്കാർ ഇനി കൂടുതൽ ചെലവ് പ്രതീക്ഷിക്കണം. പ്രവേശന ഫീസും വാഹന പാർക്കിംഗ് നിരക്കുകളും കുത്തനെ വർധിപ്പിച്ച് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിരക്കുകൾ പ്രകാരം നാട്ടുകാരായ മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപയും കുട്ടികൾക്കുള്ളത് 25 രൂപയുമായി നിശ്ചയിച്ചു. വിദേശ സഞ്ചാരികളുടെ ഫീസിലും വലിയ വർധനയുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ഇനി നൽകേണ്ടത്. അതേസമയം, പഠനയാത്രയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് മാറ്റമില്ലാതെ 30 രൂപയായി തുടരും.
വാഹന പാർക്കിംഗ് നിരക്കുകളിലും കാര്യമായ വർധന വരുത്തി. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 50 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 200 രൂപയും ഹെവി വാഹനങ്ങൾക്ക് 1200 രൂപയും ഈടാക്കും.
കൂടാതെ സ്റ്റിൽ ക്യാമറയ്‌ക്ക് 85 രൂപയും മൂവി ക്യാമറയ്‌ക്ക് 600 രൂപയും നൽകണം.
പൊൻമുടിയിലെ വനമേഖലയിലൂടെ ട്രെക്കിംഗ് ആസ്വദിക്കാൻ എത്തുന്നവർക്കും നിരക്കുവർധന ബാധകമാണ്. മൂന്ന് മണിക്കൂർ ട്രെക്കിംഗിന് 2500 രൂപയും ആറ് മണിക്കൂർ ട്രെക്കിംഗിന് 5000 രൂപയുമാണ് വനംവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകൾ സംഘത്തിലുണ്ടെങ്കിൽ അധിക ഫീസും ഈടാക്കും.















