ന്യൂഡൽഹി: കോൺഗ്രസിന് തിരിച്ചടിയായി വിവരാവകാശ രേഖകൾ. ഡൽഹിയിലെ 24 അക്ബർ റോഡിലുള്ള കോൺഗ്രസ് ആസ്ഥാനം 2013 മുതൽ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ചാണക്യപുരിയിലെ സർക്കാർ ബംഗ്ലാവിന്റെ കൈമാറ്റം യുപിഎ സർക്കാരിന്റെ കാലത്തുതന്നെ റദ്ദാക്കിയിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു.
വിവരാവകാശ രേഖകൾ പ്രകാരം, റദ്ദാക്കിയ ശേഷവും കോൺഗ്രസ് കഴിഞ്ഞ 13 വർഷമായി കെട്ടിടം ഒഴിയാതെ കൈവശം വച്ചിരിക്കുകയാണ്. ഇത്രയും കാലയളവിൽ സർക്കാർ ഭൂമിയുടെ ഉപയോഗത്തിന് ഒരു രൂപ പോലും വാടക നൽകിയിട്ടില്ലെന്നും രേഖകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക തുക കേന്ദ്ര എസ്റ്റേറ്റ് ഡയറക്ടറേറ്റ് പുനഃപരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അനധികൃത കൈവശം വെച്ച കാലയളവിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ കണക്ക് തയ്യാറാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
സംഭവത്തിൽ ബിജെപി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “പൊതുമുതൽ കൊള്ളയടിക്കുന്ന കോൺഗ്രസ് സംസ്കാരത്തിന്റെ ഏറ്റവും പുതിയ തെളിവാണിത്. നിയമവാഴ്ചയെക്കുറിച്ച് മറ്റുള്ളവരെ ഉപദേശിക്കുന്ന കോൺഗ്രസ് സ്വന്തം കാര്യത്തിൽ നിയമം പാലിച്ചില്ല” എന്നും ബിജെപി നേതാക്കൾ ആരോപിച്ചു.















