ജയ്പൂർ: പിതാവിന്റെ മരണശേഷം ലഭിക്കേണ്ടിയിരുന്ന ആശ്രിത നിയമനം അമ്മയ്‌ക്ക് ലഭിച്ചതിലുള്ള വിരോധം മൂലം കൊടുംക്രൂരത. സ്വന്തം അമ്മയെ മകൾ കൊലപ്പെടുത്തി. കേസിൽ മകൾ ഉൾപ്പെടെ ഏഴ് പേരെ ജയ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
45-കാരിയായ നീരജ് ശർമയാണ് കൊല്ലപ്പെട്ടത്. മകൾ ആയുഷി ശർമയും പിതൃസഹോദരൻ മോഹൻ സ്വരൂപും ബന്ധുവായ ബൽറാമും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഏഴ് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയായിരുന്നു കൊലപാതകം.
ഒരു വർഷം മുമ്പാണ് പ്രതി ആയുഷി ശർമയുടെ പിതാവ് വിജയ് കുമാർ ശർമ മരിച്ചത്. കോടതിയിൽ ലോവർ ഡിവിഷൻ ക്ലാർക്കായിരുന്നു അദ്ദേഹം. തുടർന്ന് കുടുംബത്തിന് ലഭിച്ച ആശ്രിത നിയമനം തനിക്കായിരിക്കുമെന്നായിരുന്നു ആയുഷിയുടെ പ്രതീക്ഷ. എന്നാൽ ജോലി ലഭിച്ചത് അമ്മ നീരജ് ശർമയ്‌ക്കായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയും ഭിന്നശേഷിക്കാരനായ മകന്റെ സംരക്ഷണവും മുൻ നിർത്തിയാണ് നീരജ് ശർമ ജോലി സ്വീകരിച്ചത്. ഇതോടെയാണ് അമ്മയും മകളും തമ്മിൽ കടുത്ത ഭിന്നത രൂപപ്പെട്ടു. ഇതിൻമേലുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ജൂലൈ മൂന്നിനായിരുന്നു നീരജ് കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ മകനെ കോച്ചിംഗ് സെന്ററിലാക്കി മടങ്ങുകയായിരുന്ന നീരജിനെ അതിവേഗത്തിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീരജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നീരജിന്റെ സഹോദരന്റെ സംശയാണ് പ്രതികളിലേക്ക് എത്തിച്ചത്. ചോദ്യംചെയ്യലിൽ, അച്ഛന്റെ ജോലി തനിക്ക് ലഭിക്കാത്തിതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം എന്ന് ആയുഷി സമ്മതിച്ചു. കൊലപാതകവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















