പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെ കേന്ദ്രമായിരുന്ന ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചകളിലേക്ക്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.
ഡ്രോൺ സർവേ മൗണ്ട് സീയോൺ ഉടമ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ അനുമതിയില്ലാതെയാണ് നടത്തിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്.
അനുമതിയില്ലാതെ ഇത്തരമൊരു സർവേ നടത്താൻ അനുവദിക്കില്ലെന്നും, വീണ്ടും ഡ്രോൺ സർവേയ്‌ക്ക് അനുമതി നൽകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിലെ അനധികൃത നടപടി കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഒരുകാലത്ത് സംസ്ഥാന രാഷ്‌ട്രീയത്തിലും പരിസ്ഥിതി ചർച്ചകളിലും വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാകുമോയെന്ന ചോദ്യങ്ങൾക്കിടെയാണ് പുതിയ സംഭവവികാസം. ജില്ലാ ഭരണകൂടത്തിന്റെ തുടർനടപടികളും ഹൈക്കോടതിയുടെ നിലപാടും ഇനി നിർണായകമാകും.















