ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി. ഡൽഹി കർക്കർദൂമ അഡീഷണൽ സെഷൻസ് കോടതിയാണ് താഹിർ ഹുസൈൻ അടക്കമുള്ള പ്രതികൾ കുറ്റക്കാരാണെന്ന് വിധി പ്രസ്താവിച്ചത്.
ആകെ 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കലാപം സൃഷ്ടിക്കൽ, അനധികൃതമായി സംഘംചേരൽ, ക്രിമിനൽ ഗൂഢാലോചന, മതവിദ്വേഷം വളർത്തൽ, തെളിവ് നശിപ്പിക്കൽ തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ വടക്കുകിഴക്കൻ ഡൽഹിയിൽ വ്യാപക കലാപത്തിലേക്ക് വഴിമാറിയപ്പോഴാണ് അങ്കിത് ശർമ്മ കൊല്ലപ്പെട്ടത്. ഫെബ്രുവരി 26-ന് ചന്ദ് ബാഗ് പുലിയയ്‌ക്ക് സമീപത്തെ ഓടയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്നും മൂർച്ചയുള്ള ആയുധങ്ങളും കഠിനമായ മർദനവുമാണ് മരണകാരണമെന്നും വ്യക്തമാക്കിയിരുന്നു.
സംഭവദിവസം അങ്കിത് ശർമ്മയെ താഹിർ ഹുസൈന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ ഓടയിലേക്ക് തള്ളിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് തെളിവുകളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും സാക്ഷിമൊഴികളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.
കേസിൽ ഡൽഹി പൊലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം 2,600-ലധികം പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. നൂറിലധികം സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും കോടതി പരിശോധിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.
2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപത്തിൽ 50-ലധികം പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തിനാശം സംഭവിക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാണ് അങ്കിത് ശർമ്മയുടെ കൊലപാതക കേസ്.
കുറ്റക്കാരെന്ന് കണ്ടെത്തിയ താഹിർ ഹുസൈൻ നിലവിൽ മറ്റ് ഡൽഹി കലാപക്കേസുകളിലും പ്രതിയാണ്. ഈ കേസിലെ ശിക്ഷാ വിധി അടുത്ത ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും. ജീവപര്യന്തം തടവുൾപ്പെടെയുള്ള കർശന ശിക്ഷ ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്















