കണ്ണൂർ: വാളത്തോട് വനമേഖലയിൽ കാണാതായ ജാർഖണ്ഡ് സ്വദേശി വിജയ് ദഹങ്കയ്‌ക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. മാവോയിസ്റ്റ് വിരുദ്ധ സേനയായ എഎൻഎഫ് കമാൻഡോകൾ, വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം, പൊലീസ്, വനപാലകർ എന്നിവരടങ്ങുന്ന 21 അംഗ സംഘമാണ് വനത്തിനുള്ളിൽ വ്യാപക പരിശോധന നടത്തുന്നത്.
എടപ്പുഴയിലെ ഒരു സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കായാണ് വിജയ് ദഹങ്ക ജാർഖണ്ഡിൽ നിന്ന് കണ്ണൂരിലെത്തിയത്. ദിവസങ്ങൾക്കുമുമ്പ് വനമേഖലയിലേക്ക് പോയ ഇയാൾ പിന്നീട് തിരിച്ചെത്താതിരുന്നതോടെയാണ് സഹപ്രവർത്തകരും നാട്ടുകാരും പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് സംയുക്ത തിരച്ചിൽ ആരംഭിക്കുകയായിരുന്നു. വനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനടയായും ദുഷ്കര മേഖലകളിലേക്കും സംഘം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. വന്യജീവി സാന്നിധ്യമുള്ള മേഖലയായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
വിജയ് ദഹങ്കയ്‌ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നേരത്തെയും ജാർഖണ്ഡിലെ വനമേഖലയിൽ ദിവസങ്ങളോളം ഒറ്റപ്പെട്ട് കഴിഞ്ഞ ശേഷം സ്വയം തിരിച്ചെത്തിയ അനുഭവമുണ്ടെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. എല്ലാ പ്രദേശങ്ങളും പരിശോധിച്ചുവരികയാണെന്നും കൂടുതൽ സേനാംഗങ്ങളെ ആവശ്യമെങ്കിൽ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു.















