വാഷിങ്ടൺ: ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും സംബന്ധിച്ച കേസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, എഴുത്തുകാരിയായ ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം കൈമാറി. കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമസ്ഥാപനത്തിന് കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടതോടെയാണ് നടപടി.
1996-ൽ ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു ഇ. ജീൻ കരോളിന്റെ പരാതി. ആരോപണം ട്രംപ് ശക്തമായി നിഷേധിച്ചെങ്കിലും, 2023-ൽ സിവിൽ കോടതി കരോളിന് അനുകൂലമായി 5 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചിരുന്നു. പലിശ ഉൾപ്പെടെയാണ് ഇപ്പോൾ 5.63 മില്യൺ ഡോളർ കൈമാറിയത്.
ഈ വിധിക്കെതിരെ ട്രംപ് നൽകിയ അപ്പീൽ അടുത്തിടെ യുഎസ് സുപ്രീംകോടതി തള്ളിയതോടെയാണ് നഷ്ടപരിഹാര തുക നൽകാനുള്ള നടപടികൾ പൂർത്തിയായത്.
ഇ. ജീൻ കരോളിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പുസ്തകത്തിന്റെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്നും ട്രംപിന്റെ നിയമസംഘം വീണ്ടും ആവർത്തിച്ചു. അതേസമയം, കോടതി വിധി നടപ്പായതിൽ സന്തോഷമുണ്ടെന്ന് കരോളിന്റെ അഭിഭാഷക റോബർട്ട കപ്ലാൻ പ്രതികരിച്ചു.
ഇ. ജീൻ കരോൾ നൽകിയ വിവിധ കേസുകളിൽ ട്രംപിനെതിരെ ഇതുവരെ 88.3 മില്യൺ ഡോളറിന്റെ നഷ്ടപരിഹാര വിധികളാണ് യുഎസ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്.















