കൊച്ചി: കേരളത്തിൽ തുടങ്ങി വെച്ച ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദക്ഷിണേന്ത്യയെ ലഹരിമുക്തമാക്കാനുള്ള സംയുക്ത നീക്കമായി കൂടുതൽ ശക്തമാകുന്നു. പദ്ധതിക്ക് തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉടൻ കൊച്ചിയിലെത്തി ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചടങ്ങിൽ നടൻ മോഹൻലാലും പങ്കെടുക്കും.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കേരള–തമിഴ്നാട് അതിർത്തി കൂടുതൽ കർശനമായ പൊലീസ് നിരീക്ഷണത്തിലാക്കുമെന്നും ലഹരിക്കടത്തുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ഇരുസംസ്ഥാനങ്ങളും തത്സമയം പരസ്പരം കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾ, കൂടാതെ എൻസിബി, ഡിആർഐ, കസ്റ്റംസ്, എസ്‌ഐബി, ആർപിഎഫ് തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ഓരോ സംസ്ഥാനത്തും പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിച്ച് സംയുക്ത ലഹരിവേട്ട ശക്തമാക്കാനും തീരുമാനമായിരുന്നു.
രാജ്യത്തിന് മാതൃകയാകുന്ന ആഭ്യന്തര സുരക്ഷാ ഏകോപനത്തിനാണ് ഈ നീക്കമെന്നും, കേരളത്തിന്റെ അഭ്യർഥനയ്‌ക്ക് അനുകൂലമായി പ്രതികരിച്ച ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർക്ക് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.















