കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതോടെ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് വലിയാറ്റൂർ എന്നിവർക്ക് നിയമപരമായ തിരിച്ചടിയായി.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ സിംഗിൾ ബെഞ്ചാണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികളിൽ വീഴ്ചയില്ലെന്ന് കണ്ടെത്തി ഹർജി തള്ളിയത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.
ഹർജി പരിഗണിക്കുന്നതിനിടെ എഫ്‌ഐആർ ഇതുവരെ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി സർക്കാരിനോട് കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നതുകൊണ്ട് മാത്രം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ലെന്നും, അത് നിയമവാഴ്ചയെ തന്നെ ബാധിക്കുന്ന സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും, എന്നാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാൻ യാതൊരു ന്യായീകരണവുമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നിയമബാധ്യതയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2022 ജനുവരിയിലാണ് നീതി തേടി സമീപിച്ച യുവതി മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതി ഉയർത്തിയത്. തുടർന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം മജിസ്‌ട്രേറ്റ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കേസിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിക്കണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.















